Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, 31 August 2013

ഓന്ത്...

ഇടതു കയ്യിലെ
ചൂണ്ടാണി വിരലിന്റെ
ഉന്നത്തിലും
ഇടം കണ്ണിന്റെ
അർജ്ജുന ലക്ഷ്യത്തിലും
നിൽക്കുമ്പോൾ
പച്ച നിറമായിരുന്നു,ഒന്തിന്.
ഓങ്ങിപ്പിടിച്ച
കരിങ്കൽച്ചീള്
പതിക്കും മുമ്പ്
ഒരു നിറം മാറ്റം,
മനസ്സിന്റെ കറുത്ത തൊലിപ്പുറത്ത്
ചാടിയിരുന്ന്
ഓന്ത് അണപ്പകറ്റുമ്പോൾ
ലക്‌ഷ്യം തെറ്റി കല്ല്‌
എങ്ങോ പതിച്ചു.
ഓന്തിന്റെ ചോരക്കണ്ണിൽ നിന്ന്
ചെമപ്പു പടർന്ന്
ഹൃദയത്തിൽ
ഒരു റോസാപ്പൂ വിരിഞ്ഞെന്നും
അങ്ങനെ പ്രണയം തുടങ്ങിയെന്നും
ക്രമേണ, പ്രണയം
രൂപവും നിറവും മാറി
ഒന്തായിപ്പോയെന്നും
നാടോടിക്കഥ.


Wednesday, 17 July 2013

രാജ്യകാര്യം...



പേരു മാറും മുമ്പ്
പരിശോധിച്ചിരുന്നു...
തുണിയുരിഞ്ഞും;
അപ്പോൾ തീവ്രവാദിയായിരുന്നില്ല;
പേരിലും വേരിലും.
ദേശീയത നിറഞ്ഞിരുന്നു...

ഗസറ്റ് കണ്ടപ്പോൾ
തിരിച്ചറിഞ്ഞു..
തുണിയുരിയാതെ തന്നെ...

പിന്നെ പൂരപ്പടക്കം...
നാലു തീവ്രവാദികൾ
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു
പത്രവാർത്ത.

രാജ്യം
അഴിമതിയിൽ നിന്നും
പട്ടിണിയിൽ നിന്നും
കടത്തിൽ നിന്നും
രക്ഷപെട്ടു...

നമ്മുടെ ഭാഗ്യം...

Tuesday, 25 June 2013

മണൽ പ്രതികാരം

തൂമ്പയിൽ കോരി
കുട്ടയിലാക്കിയും കൂട്ടിയിട്ടും
വിൽക്കുമ്പോൾ,
ആദ്യമൊക്കെച്ചിരിച്ചു,
മുലക്കണ്ണിൽ കടിയേറ്റ
ഒരമ്മയുടെ വേദനയിൽ,
വാത്സല്യത്തോടെ .....

മണലുകോരിയുമായി
മുങ്ങാങ്കുഴിയിട്ടവന്റെ 
കാതിൽ, പതിയെ പറഞ്ഞു...
" കള്ളാ... മണലല്ല, മീനുകളാണ്
നിനക്കുഞാൻ കാത്തു വച്ചത്........"

മാറുനൊന്തു പിടഞ്ഞപ്പോഴും
ജലത്തിൽ, കണ്ണീരുപ്പു പടർന്നപ്പോഴും
ആരുമറിഞ്ഞില്ല, കണ്ണുകളിൽ
പ്രതികാരത്തിന്റെ
ചോരച്ചെമപ്പു നിറയുന്നത്...

പിന്നെ, മണലിന്റെ
ആർദ്രത വറ്റി,
പാറക്കൂട്ടങ്ങൾ തെളിഞ്ഞതും,
പ്രതിരോധത്തിന്റെ
ചാണക്യ തന്ത്രങ്ങളിൽ
ചതിക്കുഴിയൊരുങ്ങിയതും.
ഒഴുക്കൊരുക്കി-
ച്ചുഴിയോരുക്കി
പുഴ കാത്തിരുന്നതും.

മണലായ മണലെല്ലാം
ശേഖരിച്ച് മന്ദാകിനി,
ഒരു ദേശത്തിന്റെ
മണൽ ദാഹം തീർത്തപ്പോൾ  
പതിനാറടി ഉയരത്തിൽ
മണൽ മൂടിപ്പോയ
ഒരു കെട്ടിടം
ഓർമ്മപ്പെടുത്തുന്നത്‌
ഇത്രമാത്രം:

"സൂക്ഷിക്കണം,
മന്ദാകിനിയെപ്പൊലെ
ഓരോ നദിയും കാത്തുവെക്കുന്നുണ്ട്,
പ്രതികാരത്തിന്റെ
ചോര ക്കണ്ണുകൾ."



Monday, 14 March 2011

രാത്രി കാഴ്ചകള്‍

നിശാഗന്ധിക്ക്
നിലാവിന്റെ നിറം..
നിലാവിന്
നിശാഗന്ധിയുടെ മണം.

രാത്രിമഴക്ക്‌
രാപ്പാടിയുടെ ഈണം.
രാപ്പാടിക്ക്
ഇളം കാറ്റിന്റെ താളം

അര്‍ദ്ധ രാത്രിക്ക് ശേഷം
പെയ്ത മഴയില്‍
ചിത്രങ്ങള്‍
മങ്ങി, മാഞ്ഞു.
കാഴ്ചകള്‍
ഉടഞ്ഞു.
ഉടലോടെ
രാതിഗായകര്‍
സ്വര്‍ഗം തേടി പോയെന്നു
രാവിലെ കാക്കകള്‍
വാര്‍ത്ത വായിച്ചു.

Friday, 10 December 2010

വിട

ഹൃത്തിന്റെ
നീലാകാശത്തു നിന്ന്
രക്ത നക്ഷത്രങ്ങളെല്ലാം
കൊഴിയും മുന്പ്,
രാത്രി
പനിക്കിടക്ക
വിരിക്കും മുന്പ്
പ്രതീക്ഷകളുടെ
പറവകളെല്ലാം
കൂടുവിട്ടു
ശൂന്യാകാശം
തേടും മുന്പ്
സ്വീകരിക്കു നീ
ഞാന്‍ നീട്ടുമീ -
റോസാപ്പൂക്കള്‍.


ദളങ്ങള്‍
മിഴികളിറ്റിച്ച
ഹിമ കണങ്ങളാല്‍
കുതിര്ന്നതെങ്കിലും
ഇലകള്‍
പ്രണയത്തിന്റെ
പച്ചചോരയില്‍
നനഞ്ഞതെന്കിലും
ചെണ്ടുകള്‍
നിന്‍ വിരല്‍
നോവിക്കാന്‍
വിരഹ മുള്ളുകള്‍
നിറഞ്ഞതെങ്കിലും
സ്വീകരിക്കു നീ
എന്റെയീ ചോരപ്പൂക്കള്‍.


ഹൃദയത്തില്‍
നീ പ്രണയത്തെ
അടക്കം ചെയ്ത
കല്ലറക്കു മുകളില്‍
ചേര്‍ത്ത് വെക്കുക
ഹൃദയ ദളങ്ങള്‍.


മിഴികളിറ്റാതെ
നോട്ടം പാളിവീഴാതെ
പോവുക..

Thursday, 25 November 2010

വിരുന്ന്
















പെരുമഴ പെയ്ത ഏപ്രില്‍ 24

കലണ്ടറിന്റെ
മാന്ത്രികക്കളത്തില്‍
ഏപ്രില്‍ 24 


മഴ സൂചികള്‍
തുള വീഴ്ത്തിയ ശരീരം
പേ പിടിച്ച
രാത്രിപ്പേമാരികള്‍
എത്ര നനയണം
വിജനമാമി -
ത്തെരുവു താണ്ടുവാന്‍ 


ഓര്മത്തെരുവിന്റെ
തിരിവുകളൊക്കെ -
ത്തിരഞ്ഞിട്ടും
ഒരു തിരിവിനപ്പുറം
ഒരു ചുമരിന്റെ
നിഴല്‍പ്പാടിനപ്പുറം
മുഖം തിരിച്ചോടിയവളെ
കാണാതെ പോയത്
മിഴികളില്‍
ചോരച്ചാലുറവൂറിയിട്ടോ

വേദന തിങ്ങി
വിങ്ങിപ്പൊട്ടി
പൊളിഞ്ഞു പഴകി
ചവറു കൂനയില്‍ ചീഞ്ഞ
സ്വപ്നങ്ങള്‍ക്കൊപ്പം
പ്രണയം അഴുകി:
ഭ്രമിപ്പിക്കുന്ന
ദുര്‍ഗന്ധം ....

പക്ഷെ,
ചോരയിറ്റുന്ന
പനിനീര്‍ പൂവുകള്‍
രാത്രി സ്വപ്നങ്ങളിലേക്ക്
വിരുന്നെത്തില്ലെന്ന്;
രാത്രി വാനങ്ങളില്‍
ചോരത്തുള്ളികള്‍
തെളിയില്ലെന്ന്
നിലാ മഴ പെയ്യില്ലെന്ന്
പറയാതെ പറയുന്നു
ഈ പ്രേത രാത്രി,
പേടിപ്പിക്കുന്ന -
ഇപ്പേമാരിയും

ഏപ്രില്‍ 24 .

കലണ്ടറിന്റെ
ച്ചുടലക്കളത്തില്‍
തടവിലെങ്കിലും
കോമ്പല്ലുകളില്‍
ജീവന്‍ പിടക്കുന്ന
എന്റെ സ്വപ്‌നങ്ങള്‍ കോര്‍ക്കുന്നു.


മഴ സൂചികളാല്‍
ചോരയിറ്റുന്ന
ശരീരം, തെരുവില്‍
തെരച്ചില്‍ തുടരുന്നു;



നനഞ്ഞ വഴിച്ചൂട്ട്‌
കെട്ടുപോയെങ്കിലും...

കണ്ണീര്ചോര പടര്‍ന്നു
മണ്ണായ മണ്ണെല്ലാം
എന്നെന്നേക്കുമായി
ചുവന്നുപോയെങ്കിലും ....

Sunday, 23 May 2010

ഒറ്റരാത്രിയിലെ പ്രണയം

നിലാ മഴ പെയ്യുന്നു
നമുക്കു നനയാം
മഞ്ഞുപെയ്യുന്ന
ഈ മകര രാവിന്‍റെ
ധന്യതയില്‍, നീ
ചുണ്ടോടു ചേര്‍ക്കുന്ന
പ്രേമ ചുംബനത്തിന്
എന്തു ചൂട്........

സഖീ,
നീ എത്ര സുന്ദരിയാണ്
ഈ നിശാഗന്ധിപോലെ  നറുമണം
എന്‍റെ നാസികയുണര്‍ത്തുന്നു.

ഈ രാത്രിക്ക്
എന്തേ ഹ്രസ്വത
നിന്‍ സാമീപ്യംകൊണ്ട്
അതു വേഗത്തിലോടുന്നു
എനിക്കു നീ നഷ്ടപ്പെടുന്നു

എങ്കിലുമീരാത്രി
എത്ര മധുരം
ഞാനീ പ്രേമത്തിന്‍
രുധിരം നുണയട്ടെ
നിന്‍റെ ചുവന്ന
അധരങ്ങളില്‍ നിന്നും

Tuesday, 23 March 2010

foot steps

I can hear your
Foot steps;
At the close of My ears
Like a folk song
Embedded with sad

Filled with
The music of departure
But, calm;
Charming invitation.
And I feel
The cold touch
Of your figures
At my back neck.
I am coming dear
Without my corpus, even.
Fill my soul, death;
With your black rose..


Saturday, 13 February 2010

വഴി


ഒരാളോടും
ചോദിക്കുന്നില്ല,
ചോദിക്കില്ല, നിന്‍
                                   
ഹൃത്തിലേക്കുള്ളൊ-
രൊറ്റയടിപ്പാത.

പൂ പറഞ്ഞു,
പൂതംപറഞ്ഞു
പൂന്കോഴി പറഞ്ഞു
വഴിക്കൂട്ടു വരാമെന്ന്
വഴിച്ചൂട്ടു തരാമെന്ന്.

പൂവേണ്ട കൂട്ടിന്
കാവലിനു പൂതവും
ഇരുട്ടിനെ
കൂകിപ്പാറ്റി വെളിച്ചം
പെറുക്കാന്‍
പൂന്കോഴിയും വേണ്ട

വേണ്ട,
കണ്ണടച്ചേ നടക്കാ
മെനിക്കേതുറക്കിലും
രാവിലും
ഇടവഴി
നടവഴി
തെറ്റില്ലൊരിക്കലും
പാതിവഴിക്കിരിക്കില്ല
പാറമേല്‍ വഴുക്കില്ല
പാദമിടറില്ലെനി
ക്കേറെ നിശ്ചയം, നിന്‍
ഹൃത്തിലേക്കുള്ളൊ
രൊറ്റയടിപ്പാത

Friday, 12 February 2010

രാത്രി സംഭാഷണം

ഉറങ്ങിയിട്ടില്ലിതേവരെ
ഞാനും മഴയുമീരാവില്‍
പറഞ്ഞിട്ടും പറഞ്ഞിട്ടും
തീര്‍ന്നീല
പരിഭവങ്ങള്‍ പരാതികള്‍
പതിരെങ്കിലും വാക്കുകള്‍
ഇടക്കൊച്ചമുറിഞ്ഞും
തേങ്ങലായ് പൊന്തിയും
കണ്ണീരൊഴുക്കിയും
വിതുന്പുന്നു, മഴ

മുഖസ്തുതി പറഞ്ഞും, വാക്കില്‍
മധുരമിറ്റിച്ചും
സ്വാന്തനമേറ്റുന്നു ഞാന്‍
ഇന്നിനി നമുക്കുറങ്ങേണ്ടെന്ന്
പാതിരാക്കോഴി
കൂകുന്നേരം മഴ
വേണ്ടെന്നര്‍ദ്ധബോധത്തില്‍
ഞാന്‍

ഉറങ്ങുന്നില്ലിനി
മഴയും ഞാനുമീരാവില്‍

Wednesday, 3 February 2010

മഴ കഴിഞ്ഞ്













ഒരിക്കലൂടെപ്പറഞ്ഞോട്ടേ,  സഖീ
നിലാപ്പഴുതില്‍നിറച്ച
പ്രേമത്തിന്‍
മഴച്ചാറ്റിന്‍ കഥ
ചാഞ്ഞുപെയ്തൊരാ-
രാത്രികളൊക്കെ
മനസിലേറ്റി നാം
കോലായില്‍
കാല്‍നീട്ടിയിരുന്ന നിന്‍
മടിയില്‍ മയങ്ങി
കിനാവിലലിഞ്ഞതും

വാക്കെരിയുന്നോരു
നെരിപ്പോടിന്‍
ചാരെചൂടു കൊണ്ടതും
തീപ്പൊട്ടില്‍
നെഞ്ചുള്ളു പൊള്ളീതും
കണ്ണീരുപ്പു തൊട്ടു നീ
നീറ്റലകറ്റീതും

ഇരുണ്ടരാത്രികളില്‍
വഴിച്ചൂട്ടായ്
തെളിഞ്ഞു നിന്നനിന്‍
മിഴിയിണകളില്‍
ഒരു മയിപ്പീലി-
ത്തുണ്ടാല്‍ തൊട്ടതും

ഹൃദയാഴങ്ങളില്‍
മഴപ്പെയ്ത്തിനൊപ്പം
ചുഴിഞ്ഞിറങ്ങിയതും

പ്രണയഘടികാരം
നിലക്കുംമുന്പെ
വിളിച്ചുണര്‍ത്തി
നാമിരുവഴിക്കെന്നോര്‍പ്പിച്ചു
പിന്നേയും,
മഴച്ചാറല്‍ തോരാന്‍
കാത്തുനില്ക്കുവോര്‍
മഴയില്‍ പരസ്പരം
കഥമറന്നോവര്‍

നനഞ്ഞമണ്ണിന്‍
കുഴഞ്ഞ വഴികള്‍
രണ്ടെന്നുണര്‍ത്തി
പിരിഞ്ഞു പോകുവോര്‍

Saturday, 30 January 2010

കാലം തിരിച്ചുവരുന്പോള്‍

മഴക്കാലമാണ്
പുലര്‍ക്കാലമൊക്കെ
ഇലച്ചാര്‍ത്തിലിറ്റും-
കിനാക്കള്‍
തെറിച്ചങ്ങുവീഴും
ശബ്ദങ്ങള്‍ കേള്‍ക്കെ
വിളിച്ചുണര്‍ത്തു-
മോര്‍മ്മ-
പ്പുറന്തോണ്ടലായി
പുറങ്കാലമേതും


നിറംപോയകാലം
പ്രണയാര്‍ദ്രമായി
കടന്നോരുകാലം
ഒരുവാക്കും മിണ്ടാ-
തേറുന്നു കാലം


ഇനിയേതുരാത്രി
വഴിച്ചൂട്ടുമായി
പടിയേറി വന്നു
വിളിക്കുമീക്കാലം


എനിക്കെന്തു കോലം
നിനെക്കെന്തുകോലം
ഏതേതുരൂപം
ഭേസിച്ചുനില്‍ക്കും
നമ്മളന്നേരം


നേരങ്ങളൊക്കെ
നാഴിക്കളന്ന്
സൂക്ഷിച്ചുവെക്കാം
വേണ്ടപ്പോഴൊക്കെ
അളന്നന്നെ തീര്‍ക്കാം
കളയേണ്ട നേരം
വരണുണ്ടുകാലം
കേട്ടില്ലേ കാതില്‍
കൂകിയടക്കും
മരണത്തിനൊച്ച


പൊറുക്കെന്‍റെ പൊന്നേ
മറക്കെന്‍റെ പൊന്നേ
കടങ്കഥയായ്
പോയൊരീ ജന്‍മം

Wednesday, 27 January 2010

ചിതലരിച്ച ഓര്‍മ്മകള്‍

ഓര്‍മ്മയിലിനി
ചിതലരിച്ചു പോയവമാത്രം

അടുക്കി കെട്ടി
സൂക്ഷിച്ചിരുന്നതും
പൂട്ടിവെച്ചിരുന്നതും
ചിതലേറി
ചിലത്
ഡയറികളിലായിന്നു.


സ്മരണകോശ പേജുകള്‍
ചിതലവശേഷിപ്പിച്ചില്ല-
പുറം ചട്ടകളിലേത്
മാഞ്ഞും പോയിരുന്നു.


മുറിഞ്ഞു മുറിഞ്ഞ്
ചില പേപ്പറുകള്‍
അതിലൊക്കെ
പേരുകള്‍, സംഭവങ്ങള്‍
ദിവസങ്ങള്‍


കുറച്ചൊക്കെ
ചേരുംപടി
ചേര്‍ത്തുവായിച്ചു
ചേരാത്തവ ഉപേക്ഷിച്ചു.


എങ്കിലും
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ
ഒരുകെട്ട്,
ചിതല്
കാണാതെപോയതോ,
ദഹിക്കില്ലെന്നു തോന്നി
ഉപേക്ഷിച്ചതോ....?


എനിക്കുവയ്യ,
ചിതലുപോലും
തുറക്കാന്‍മടിച്ച
പ്ലാസ്റ്റിക് കവചിത
ഓര്‍മ്മകള്‍ തുറക്കാന്‍


പ്രണയത്തിന്‍റെ
ദുര്‍ഗന്ധമാണെങ്കിലോ..........

Sunday, 24 January 2010

ഇടവപ്പാതി പെയ്യും, ആര്‍ക്കും വേണ്ടന്കിലും

ഇടമുറിയാതെ പെയ്യു-
മിടവപ്പാതി
ഓര്‍മ്മകളും.
കറുകനാന്പിനേയും
കുളിരിടീക്കുമെന്കിലും
ഇടിപ്പേടിയുണടാക്കും.


പ്രണയമേഘങ്ങള്‍
പെയ്യാന്‍ ബാക്കിനില്‍ക്കെ
ജനാലപ്പുറത്ത്
വാഴക്കയ്യില്‍,നനഞ്ഞ്
വിറഞ്ഞൊരൊറ്റക്കുരുവിക്ക്
നെഞ്ചു തപിക്കുന്നുണ്ടാവും;
ഏറ്റുവാങ്ങാനിണക്ക്
നേരമില്ലെന്കിലും.
മഴക്കാലമല്ലെ
പുതപ്പിനടിയില്‍
മറവിക്കടിപ്പെട്ടിരിക്കും;
പുതപ്പിനുമേല്‍
ഓര്‍മ്മകള്‍-
ഇടവപ്പാതി തീര്‍ക്കുമെന്കിലും.


മഴക്കാലത്ത്
പൂക്കള്‍ പുഞ്ചിരിക്കാറുണ്ടാകും;
കാണാനാരുമില്ലെന്കിലും.
മഴയില്‍ രാത്രിക്കു ഘനംവെക്കും.
രാത്രിമഴയിലും
ഓര്‍മ്മകള്‍പെയ്തിറങ്ങും
പെയ്യാതിരിക്കാനാവില്ലല്ലോ-
മഴക്കും ഓര്‍മ്മകള്‍ക്കും


നനഞ്ഞൊട്ടി
പീടിക വരാന്തയില്‍നില്‍ക്കെ
മഴവിളിക്കും-
കൂടെനടക്കാന്‍


പോകാതിരിക്കാനാവില്ലല്ലോ
മറ്റാരും വന്നില്ലെന്കിലും

raatriyaatra

ഈ രാത്രി
നിനക്കുള്ളതാണ്
പതിയെ
ജാലകപ്പഴുതിലൂ-
ടൊരു വിരലുനീട്ടി
യെന്നെത്തൊടുക
ഒരു കാറ്റായലിഞ്ഞു
നിന്‍റെ
വിരലിലൂടിറങ്ങി വരാം
ജീവന്‍റെ
സമസ്തബന്ധനങളും
പൊട്ടട്ടെ.


എന്നിട്ടു നീ
പറക്കുക
മരങ്ങള്‍ക്കും
കുന്നിനും മീതെ
മഴക്കും പുഴക്കും മീതെ
മേഘങ്ങള്‍ക്കും മീതെ


നിന്‍റെ മുതുകത്തിരുന്ന്
ഞാന്‍ നക്ഷത്രങ്ങളെ തൊടും
അന്പിളിമാമനൊരുമ്മ കൊടുക്കും
പറവകളോടും മീനിനോടും
കൊഞ്ഞനംകുത്തും
അവരുടെ
അസൂയക്കണ്ണുകളിലേക്കു
പറിച്ചെറിയും ഞാന്
നക്ഷത്രങ്ങളെ


പിന്നെയും നീ പറക്കുക
ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്ക്
ഏഴുഭൂമിക്കു
മേഴാകാശങ്ങള്‍ക്കുമപ്പുറത്തേക്ക്
സ്വപ്നങ്ങള്‍ കരിഞ്ഞ
എന്‍റെ പാടങ്ങളില്‍നിന്നു
പുകപടലങ്ങള്‍
കാണാത്ത ലോകത്തേക്ക്


എങ്കിലും.....
എന്കിലുമൊരു കരിഞ മണം
എന്നെത്തേടിയെത്തും
ചിറകൊടിഞ്ഞ പ്രണയം
പിടയുന്ന ശബ്ദവും;
വികാരങ്ങളില്ലാത്ത
നിന്റെ ലോകത്ത്
അവക്കുകാര്യമില്ലെന്കിലും.


പ്രിയേ
നിന്റെ ചിറകൊച്ചക്കുമുന്പേ
ഒരുവരി കുറിക്കട്ടെ ഞാന്‍
യാത്രയാക്കാന്‍
ഇനിയുമെത്താത്ത
എന്റെ ജൂണ്‍മഴക്ക്;
ആദ്യാക്ഷരങ്ങളുടെ
കണ്ണീര്‍ക്കയ്പുതൊട്ട്
എനിക്കൊപ്പമായിരുന്ന
എന്റെ കൂട്ടുകാരിക്ക്


ഇല്ലെന്കിലവള്‍ കരയും
ഈരാത്രിയില്‍
എന്നെക്കാണാതെ.

Saturday, 23 January 2010

മഴ

പുഴയുടെ
നെടുവീര്പ്പാണ്
മേഘങ്ങളുടെ
പേറ്റുനോവാണ്
മാനത്തിന്റെ
കണ്ണീരാണ്
മണ്ണിന്റെ
ഹര്ഷമാണ്
വേഴാന്പലിന്റെ
കാത്തിരിപ്പാണ്
.........
.........


എന്റെ
പ്രണയമാണ്
മഴ

മരണം

നിന്‍റെ
പതിഞ്ഞ കാലൊച്ച
എനിക്കു കേള്‍ക്കാം
കാതുകളുടെ
മില്ലിമീറ്റര് ദൂരെ


വിഷാദംമൂടിയ
വിരഹ സംഗീതം നിറഞ്ഞ
നിന്റെ കാലൊച്ച
മാസ്മരിക ക്ഷണം
ഞാനറിയുന്നു

എന്റെ കഴുത്തിന്റെ
മൃദുലതയില്
നിന്റെ ചൂണ്ടുവിരല് സ്പര്ശം

ഞാന് വരുന്നു
ശരീരമുപേക്ഷിച്ച്


നിറക്കൂ
എന്റെയാത്മാവിനെ
നിന്റെ കറുത്തപൂക്കളാല്

njaan

ഞാനൊരു
മുറിവാണ്
ചോരയിറ്റുന്ന
പിടക്കുന്ന
നീറ്റുന്ന
പച്ചമുറിവ്


എന്നോമുറിഞ്ഞ
പ്രണയത്തിന്‍റെ
വിരഹത്തിന്‍റെ


സ്വപ്നങ്ങളുടെ
ജീവന്‍തുടിക്കുന്ന
മുറിപ്പാതിയാണുഞാന്‍

maram peythu

പുതുമഴയിലെ
ആലിപ്പഴം പോലെ
എത്ര വേഗമാണ്
നീ അലിഞ്ഞുപോയത്.....?


ഏതുഷ്ണക്കാറ്റാണ്
സജലമായ
നിന്‍റെ സ്നേഹത്തിന്‍റെ
മേഘത്തുണ്ടുകളെ
എന്‍റെയാകാശങ്ങള്‍ക്കു
നഷ്ടമാക്കിയത്.......?


ഒരു നിമിഷാര്ദ്ധത്തില്‍
തിമിര്‍ത്തു പെയ്ത്
മണ്ണിനെ ആഴത്തില് നനച്ച്
തോര്ന്ന മഴപോലെ നീ
എങ്കിലും
ഇറ്റുവീഴുന്നുണ്ട്
മരംപെയ്ത്തുപോലെ
നിന്റെ ഔര്മ്മകള്
സ്വപ്നങ്ങളുടെ
ചില്ലകളില്നിന്നാകെ