Thursday 25 November 2010

വിരുന്ന്
















പെരുമഴ പെയ്ത ഏപ്രില്‍ 24

കലണ്ടറിന്റെ
മാന്ത്രികക്കളത്തില്‍
ഏപ്രില്‍ 24 


മഴ സൂചികള്‍
തുള വീഴ്ത്തിയ ശരീരം
പേ പിടിച്ച
രാത്രിപ്പേമാരികള്‍
എത്ര നനയണം
വിജനമാമി -
ത്തെരുവു താണ്ടുവാന്‍ 


ഓര്മത്തെരുവിന്റെ
തിരിവുകളൊക്കെ -
ത്തിരഞ്ഞിട്ടും
ഒരു തിരിവിനപ്പുറം
ഒരു ചുമരിന്റെ
നിഴല്‍പ്പാടിനപ്പുറം
മുഖം തിരിച്ചോടിയവളെ
കാണാതെ പോയത്
മിഴികളില്‍
ചോരച്ചാലുറവൂറിയിട്ടോ

വേദന തിങ്ങി
വിങ്ങിപ്പൊട്ടി
പൊളിഞ്ഞു പഴകി
ചവറു കൂനയില്‍ ചീഞ്ഞ
സ്വപ്നങ്ങള്‍ക്കൊപ്പം
പ്രണയം അഴുകി:
ഭ്രമിപ്പിക്കുന്ന
ദുര്‍ഗന്ധം ....

പക്ഷെ,
ചോരയിറ്റുന്ന
പനിനീര്‍ പൂവുകള്‍
രാത്രി സ്വപ്നങ്ങളിലേക്ക്
വിരുന്നെത്തില്ലെന്ന്;
രാത്രി വാനങ്ങളില്‍
ചോരത്തുള്ളികള്‍
തെളിയില്ലെന്ന്
നിലാ മഴ പെയ്യില്ലെന്ന്
പറയാതെ പറയുന്നു
ഈ പ്രേത രാത്രി,
പേടിപ്പിക്കുന്ന -
ഇപ്പേമാരിയും

ഏപ്രില്‍ 24 .

കലണ്ടറിന്റെ
ച്ചുടലക്കളത്തില്‍
തടവിലെങ്കിലും
കോമ്പല്ലുകളില്‍
ജീവന്‍ പിടക്കുന്ന
എന്റെ സ്വപ്‌നങ്ങള്‍ കോര്‍ക്കുന്നു.


മഴ സൂചികളാല്‍
ചോരയിറ്റുന്ന
ശരീരം, തെരുവില്‍
തെരച്ചില്‍ തുടരുന്നു;



നനഞ്ഞ വഴിച്ചൂട്ട്‌
കെട്ടുപോയെങ്കിലും...

കണ്ണീര്ചോര പടര്‍ന്നു
മണ്ണായ മണ്ണെല്ലാം
എന്നെന്നേക്കുമായി
ചുവന്നുപോയെങ്കിലും ....