Tuesday 31 May 2011

ജയിച്ചിട്ടും തോല്‍ക്കുന്ന ലീഗ്


        സംസ്ഥാനത്ത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റ് രേഖപ്പെടുത്തിയ പാര്‍ട്ടി മുസ്ലിം ലീഗാണ്. മത്സരിച്ച ഇരുപത്തി  നാല് സീറ്റില്‍ ഇരുപതിലും വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. പാര്‍ട്ടിയുടെ തലതൊട്ടപ്പനായ കുഞ്ഞാപ്പാക്ക് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷവും നല്‍കി. സുന്നികള്‍ക്കും ജമാ അത്തിനും എന്‍ ഡി എഫിനും അനഭിമതരായ കെ എം ഷാജിയും എം കെ മുനീറും നേരിയ വോട്ടുകള്‍ക്ക് വിജയിച്ചു. ജയിച്ച ഇരുപതു പേരും പെരുമയുള്ളവര്‍. കൊമ്പന്‍മാരും വമ്പന്‍മാരും.

തീവ്രത പോരെന്നു പറഞ്ഞു ലീഗ് വിട്ടവരും അഭിനവ തീവ്രക്കാരും ഒരുപോലെ പ്രശംസിച്ച വിജയം. എതിരാളികളെ എറിഞ്ഞു വീഴ്ത്തിയ രാഷ്ട്രീയ തന്ത്രം.  കടും പച്ച യുടെ പര്യായമായി "മലപ്പുറം" എന്ന് കൂടി നിഘണ്ടുവില്‍ എഴുതി ചേര്‍ക്കാന്‍ ഭാഷാ വിദഗ്ധര്‍. അഞ്ചു മന്ത്രിയും സ്പീക്കര്‍ പോസ്റ്റും ഉറപ്പെന്ന് എല്ലാവരും ഒരുമിച്ചെഴുതി. വിമര്‍ശകരും അന്തംവിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ കുഞ്ഞാപ്പയുടെ പ്രഖ്യാപനം. ലീഗ് അവിഹിതമായി ഒന്നും ചോദിക്കില്ല. അധികമൊന്നും വാങ്ങുകയും ഇല്ല. നാലില്‍ കൂടുതല്‍ ചോദിക്കില്ലെന്ന് അനൗദ്യോഗിക പ്രഖ്യാപനങ്ങള്‍. കുഞ്ഞാപ്പക്കു പുറമേ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇതൊക്കെ ഊന്നി പറഞ്ഞു. ലീഗ് മന്ത്രിമാരുടെ കാര്യം ചര്‍ച്ച വന്നപ്പോഴും കുഞ്ഞാപ്പക്കു പുറമേ ടി. എ. അഹമദ് കബീറും മഞ്ഞളാം കുഴി അലിയും അബ്ദുല്‍  റബ്ബും. ആരും കുറ്റം പറഞ്ഞില്ല.

മുന്നണി രാഷ്ട്രീയത്തിലെ മാന്യമായ ഇടപാട് എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഒരു സുപ്രഭാതത്തില്‍ ലീഗിന്റെ അഞ്ചു മന്ത്രിമാരെയും അവരുടെ വകുപ്പുകളും പാണക്കാട് തങ്ങള്‍ തിരുവനതപുരത്ത് പ്രഖ്യാപിച്ചു കളഞ്ഞു. ഒപ്പം ഒന്നായിരുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മൂന്നായി വീതിച്ചു സിംഹ ഭാഗം പുലിക്കു കൊടുത്തു. അപ്രതീക്ഷിതമായി മുനീറും ഇബ്രാഹിം കുഞ്ഞും പട്ടികയില്‍ വന്നു.

ഗ്രൗണ്ടില്‍ മിന്നുന്ന സെഞ്ചുറി അടിച്ച ക്രിക്കറ്റ് കളിക്കാരന്‍, ജനം അയാളുടെ സെഞ്ചുറി ആഘോഷിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ തുണി ഇല്ലാതെ ഓടിയാല്‍ എങ്ങനെയിരിക്കും....?


ലീഗും അതുപോലെ നാണം കെട്ടു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ ചൊറിഞ്ഞു. അറിയാത്തപിള്ളമാര്‍ അറിഞ്ഞു. വിമര്‍ശനത്തില്‍ കുഞ്ഞാപ്പയോ കുഞ്ഞോ കുട്ടിയോ കുലുങ്ങിയില്ല. എന്നാല്‍ ചാണ്ടി ഒട്ടു അയഞ്ഞതുമില്ല. നാടകം അടുത്ത അങ്കം അണിയറയിലും അരങ്ങത്തുമായി തുടരുന്നു.  ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു.

ലീഗ് എന്തുകൊണ്ട് പടിക്കല്‍ കലമുടച്ചു....? എങ്ങനെ കുഞ്ഞാലിക്കുട്ടിയുടെ   ഉറ്റ ചങ്ങാതിയും തോഴനും മന്ത്രിയായി..?
അക്കഥക്കുത്തരം തേടിയാല്‍   മിന്നിത്തിളങ്ങുന്ന ആ മുഖം നമുക്കോര്‍മ്മ വരും. ചാനലുകളില്‍ ചര്‍ച്ചകളിലും മറ്റും കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന മഹാനായ ലീഗ് നേതാവ് ഇ. അഹമ്മദ്‌ സാഹിബിന്റെ മുഖം. കേരളത്തില്‍ ലീഗ് നേടിയ ചരിത്ര വിജയത്തിന്റെ പ്രതിഫലമായി കേന്ദ്ര കാബിനറ്റ്‌ പദവി ഉറപ്പിക്കാനയിരുന്നു സാഹിബ് ദീര്‍ഘ നാള്‍ നാട്ടില്‍ നിന്നത്. ചര്‍ച്ചകളില്‍ വിജയകരമായി ഇതൊക്കെ അവതരിപ്പിക്കുകയും ചെയ്തു. നാട്ടിലെ നേതാക്കള്‍ ഒക്കെ ഒരു വിധം സമ്മതിച്ചു. ലീഗിന്റെ മന്ത്രിമാര്‍ ഇവിടെ നാലും കേന്ദ്രത്തില്‍ കാബിനറ്റ്‌ ഒന്നും ചേര്‍ന്ന് അഞ്ചെണ്ണം. ബാക്കി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ ഡല്‍ഹിക്ക് പോയ സാഹിബ് അവിടെ ചെന്നപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ തനി നിറം കണ്ടത്. ഹജ്ജു പോലും വിറ്റു കാശാക്കിയ ഒരാളെ കാബിനറ്റില്‍ എടുക്കില്ലെന്ന്. സ്പെക്ട്രം പോലെ വലുതല്ലല്ലോ ഇതെന്ന് സാഹിബു പറഞ്ഞു നോക്കി. കളി അന്തോനിയോടോ....? രായിക്ക് രാമാനം പണ്ട് കരുണാകര്‍ജിയോടും ചാണ്ടിയോടും ചേര്‍ന്ന് മുഖ്യ മന്ത്രിക്കസേരയില്‍ നിന്ന് ഇറക്കി വിട്ടതിന്റെ കലിപ്പ് തീര്‍ക്കാനല്ല എന്ന മുഖവുരയോടെ ആ മോഹം വെട്ടി കൈയില്‍ കൊടുത്തു. അങ്ങനെ സാഹിബ് തിരികെ വണ്ടികയറി. വന്നപാടെ നേതൃത്വ ഗൂഡാലോചനക്കാരെ വിളിച്ചു വരുത്തി എടുത്ത തീരുമാനമായിരുന്നു അഞ്ചാം മന്ത്രി. ലിസ്റ്റ് വെട്ടിയും തിരുത്തിയും മന്ത്രിമാരെ വീതം വെച്ചു. തങ്ങളെ കൊണ്ട് പ്രഖ്യാപിപ്പിച്ചാല്‍ നടന്നേക്കും എന്നാണ് കരുതിയത്‌. പാണക്കാട് പ്രഖ്യാപിച്ചാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കില്ല എന്ന് തോന്നിയത് കൊണ്ട് തങ്ങളെ തലസ്ഥാനത്തേക്ക് കൊണ്ടുവന്നായിരുന്നു പ്രഖ്യാപനം.

പക്ഷെ ഞാണില്‍ കളിക്കുന്ന സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്‌ അയഞ്ഞില്ല. പോയാല്‍ പുല്ലു പോട്ടെ എന്നാണ് അവസാനം ഉമ്മന്‍ചാണ്ടിയും കൂട്ടരും പറഞ്ഞത്. ലീഗിന്റെ പ്രഖ്യാപനത്തെ അവര്‍ ഒട്ടും ഭയക്കുന്നില്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. എന്ത് വന്നാലും ലീഗ് അധികാരത്തില്‍ നിന്ന് മാറി നില്ക്കാന്‍ കുഞ്ഞാലിക്കുട്ടി സമ്മതിക്കില്ല എന്ന് ചാണ്ടിക്ക് നന്നായി അറിയാം. മന്ത്രി ആയില്ലെങ്കില്‍ അകത്തുപോകുന്ന തരത്തിലാണ് കാര്യങ്ങള്‍. ഇരുപത്തി ഒന്നാം മന്ത്രിയായി ലീഗുകാരന്‍ വന്നാല്‍ പിന്നെ പീസീ ജോര്‍ജിനെയും മന്ത്രിയാക്കണം. വഴിയെ പോകുന്ന ഏതെങ്കിലും ഒരു എമ്മെല്ലേ  കേറിവന്നാലും മന്ത്രി ആക്കെണ്ടേ...!

തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്ന ഇ. ടി. മുഹമ്മദ്‌ ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഈ ചര്‍ച്ചകളിലൊന്നും കണ്ടില്ല. വീണ്ടു വിചാരമില്ലാത്ത കസേരകളി ലീഗിനെ നാണം കെടുത്തി എന്നല്ലാതെ എന്ത് പറയാന്‍. ഡല്‍ഹി ലീഗുകാരനും കുഞ്ഞാപ്പയും ഫോര്‍വാഡ് കളിച്ചു മുന്നേറുമ്പോള്‍ ലീഗ് സംഘടനാപരമായി പിന്നിലേക്ക്‌ പോകുകയാണ്. അധികാരത്തിനു വേണ്ടി അഭിമാനം വിറ്റു തുലക്കുന്നത് ജനം തിരിച്ചറിയുമെന്നും ഇനിയും തിരഞ്ഞെടുപ്പുകള്‍ വരുമെന്നും കുഞ്ഞാപ്പയും കൂട്ടുകാരും ഓര്‍ക്കുന്നെങ്കില്‍ നല്ലത്.

Thursday 19 May 2011

നൂല്‍പ്പാലത്തിലെ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്


തിവ് തെറ്റിക്കാതെ കേരളം മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന പ്രവണതയുടെ ഫലമായി ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറി. പ്രകടന പത്രികകളില്‍ പറഞ്ഞിരുന്ന അനേകം വാഗ്ദാനങ്ങള്‍ നാളെമുതല്‍ നടപ്പിലാക്കിതുടങ്ങും എന്ന പ്രതീക്ഷകള്‍ ഒട്ടുമില്ല. തൊമ്മി ഭരിച്ചാലും ചാണ്ടി ഭരിച്ചാലും ജനം എന്നും  മൂന്നാംകിട ആണെന്ന് കേരളത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങളുടെ അമരക്കാരനായിരുന്ന വി.എസ് മുഖ്യമന്ത്രി ആയിരുന്നിട്ടും അഞ്ചുവര്‍ഷം ജനം പെരുവഴിയിലായിരുന്നു  കഴിഞ്ഞത്. ഇനിയത്തെ അഞ്ചു വര്‍ഷം അങ്ങനെ തന്നെ ആയിരിക്കുമോ എന്ന ചോദ്യം മാത്രമേ ബാക്കിയുള്ളൂ.


കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ കയറുന്ന എല്ലാ പാര്‍ട്ടികളും മുന്നോട്ടു വെക്കുന്ന മധുര മന്ത്രമാണ്‌ വികസനം. രാജ്യത്തിന്റെ വികസനം എന്നാല്‍ മണ്ണില്‍ കുഴിച്ചിടുന്ന കെട്ടിടങ്ങളുടെ വലിപ്പമാണ് എന്നൊരു ധാരണ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഉണ്ട്. ലംബ വികസനം നേടിയാല്‍ (vertical  development ) എല്ലാമായി എന്നാണ് ഇവരുടെ വാദം. നിര്‍ഭാഗ്യവശാല്‍ അത്തരം ഉപദേശങ്ങള്‍ നല്‍കുന്ന അധികാര ലോബികള്‍ ആണ് മിക്ക സര്‍ക്കാരുകളെയും നയിക്കുന്നത്. പക്ഷെ ബുര്‍ജ് ഖലീഫയെക്കള്‍ ഉയര്‍ന്ന കെട്ടിടം കേരളത്തില്‍ വേണമെന്നോ അമേരിക്കയില്‍ തകര്‍ക്കപ്പെട്ട ഇരട്ട കെട്ടിടങ്ങളുടെ മാതൃകയിലും വലിപ്പത്തിലും ഒന്ന് തിരുവനന്ത പുരത്ത് പണിയണം എന്നോ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നില്ല.

ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ഉള്‍ക്കൊള്ളേണ്ട അനേകം പാഠങ്ങള്‍ മുന്‍കാല സര്‍ക്കാരുകളും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരും ആഗോള തലത്തില്‍ നടക്കുന്ന ജനകീയ വിപ്ലവങ്ങളും  നല്‍കുന്നുണ്ട്.

വികസനത്തിന്‌ വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയെ ചൊല്ലി ഇന്ത്യയില്‍ ഒട്ടാകെ നടക്കുന്ന ജനകീയ വിപ്ലവങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് മണ്ടത്തരമാണ്. ബംഗാളില്‍ മൂന്നു പതിറ്റാണ്ട് ഭരണം നടത്തിയ സര്‍ക്കാരിനെ ജനം തൂത്തെറിഞ്ഞത് വികസനത്തിന്‌ വേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ കര്‍ഷകരെ പെരുവഴിയിലാക്കിയതിനാണ്. സിന്ഗൂരും നന്ദിഗ്രാമും ആരും മറന്നിട്ടില്ല. മറക്കാന്‍ സമയവുമായിട്ടില്ല.

ഇന്ത്യയുടെ മധ്യ ദേശങ്ങളില്‍ നക്സലുകള്‍ ചുവടുറപ്പിച്ചത് ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെട്ട ജനങ്ങളെ സംഘടിപ്പിച്ചാണ് എന്ന  കാര്യം ആരൊക്കെ മറച്ചു വെച്ചാലും നിഷേധിച്ചാലും
വസ്തുതയാണ്. അതിനെതിരെ യുദ്ധ സന്നാഹമാണ് ഇപ്പോള്‍ രാജ്യ ഭരണ കര്‍ത്താക്കള്‍ ചെയ്യുന്നത്. ധാതു ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് ഭൂമി നല്‍കുമ്പോള്‍ കുടിയിറക്കപ്പെടുന്ന കര്‍ഷകനും ആദിവാസിക്കും പകരം സംവിധാനം ഒരുക്കാതെയും മണ്ണിനു മേലുള്ള അവരുടെ അവകാശം നിഷേധിച്ചും അധികാരത്തിന്‍റെ ഹുങ്ക് കാട്ടുന്ന സര്‍ക്കാരുകള്‍ നല്‍കേണ്ടിവന്ന വിലയാണ് ചുവന്ന ഭീകരത  എന്ന് അറിയപ്പെടുന്ന മാവോയിസ്റ്റു  ഭീഷണി.

മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും ഇതേപോലെയുള്ള ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പുകയുന്നുണ്ട്. ഏറ്റവും അവസാനം ഗ്രയിറ്റെര്‍ നോയിടയില്‍ നിന്നുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ ഒട്ടും സഹിക്കാന്‍ കഴിയുന്നതല്ല. ഇവിടെ ഭാട്ടര്‍പൂര്‍ ഗ്രാമത്തില്‍ നിന്ന്  ഏറ്റെടുത്ത ഭൂമിക്കു ന്യായമായ വില ലഭിക്കണം എന്ന ആവശ്യവുമായി
കര്‍ഷകര്‍ സമരം ചെയ്യുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലിലും അല്ല എന്നോര്‍ക്കണം.

ഇടതു മുന്നണി ഭരിക്കുന്ന കാലയളവില്‍ കേരളത്തില്‍ ഉണ്ടായ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച സമരങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായമില്ലാതെയാണ് ശക്തി പ്രാപിച്ചത്. മൂലമ്പിള്ളി സമരം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. കിനാലൂരില്‍ ഒരു മന്ത്രി നേരിട്ടിറങ്ങിയാണ് ജനങ്ങള്‍ക്കെതിരെ പട നയിച്ചത്. ചെങ്ങറ സമരത്തെ ഞെക്കിക്കൊല്ലാന്‍ എല്ലാ ട്രേഡ് യൂണിയനുകളും സി.പി.എമ്മും കോണ്‍ഗ്രസ്സും ഉണ്ടായിരുന്നു. ജനകീയന്‍ എന്ന വിശേഷണവുമായി അധികാരത്തില്‍ കയറിയ മുഖ്യമന്ത്രി പോലും  ചെങ്ങറ സമരത്തിനെതിരെ വാളോങ്ങി.

ഇത്തരം സമരങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ അതായിരിക്കും ഈ ഗവണ്മെന്റ് ചെയ്യുന്ന  ഏറ്റവും വലിയ തെറ്റ്. ജനകീയ പ്രക്ഷോഭത്തിന് അധികം സമയവും കൂടുതല്‍ സ്ഥലവും വേണ്ടാ എന്ന് 2011
ലെ ലോക ചരിത്രം  പഠിപ്പിക്കുന്നുണ്ട്. അധികാരത്തിന്‍റെ ഗര്‍വു ജനങ്ങളുടെ  നേരെ തിരിഞ്ഞാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, നാണം കെട്ട് ഇറങ്ങേണ്ടിയും വരും. 

തിരശ്ചീന വികസനം (horizondal development) ആയിരിക്കണം ഈ ഗവര്‍മെന്റിന്റെ പ്രഥമ ലക്‌ഷ്യം. വികസനത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ ശേഷിയുള്ള ജനസമൂഹത്തെ വാര്‍ത്തെടുക്കലാണ്  ഇതില്‍ പ്രധാനം. ലോകത്തിനു മുന്‍പില്‍ നാം കൊട്ടി ഘോഷിച്ച ആരോഗ്യ രംഗത്തെ പുരോഗതിയും ജീവിത നിലവാരവും തകര്‍ന്നടിഞ്ഞു. മഴപെയ്താല്‍ പകര്‍ച്ച വ്യാധി പിടിപെടുമെന്ന അവസ്ഥയ്ക്കും അപ്പുറം എപ്പോള്‍ വേണമെങ്കിലും മഹാമാരികള്‍ പൊട്ടിപ്പുറപ്പെടും എന്നായിരിക്കുന്നു കാര്യങ്ങള്‍.

മലയാളിക്ക് ആഹരിക്കാന്‍ എന്‍ഡോസല്‍ഫാനും അതിനേക്കാള്‍ മാരകമായ കീട നാശിനികളും നിറഞ്ഞ പച്ചക്കറികള്‍ പുറത്തുനിന്നു വന്നേ മതിയാകൂ എന്നാണ് അവസ്ഥ. ഉത്പാദന ചെലവ് ഉയര്‍ന്നിട്ടും ജീവിത നിയോഗം പോലെ നെല്‍കൃഷി ചെയ്ത നൂറു കണക്കിന് കര്‍ഷകരുടെ കണ്ണീര്‍ കുട്ടനാട്ടിലെ നെല്‍പാടങ്ങളെ നനച്ചതിനു ഈ വര്‍ഷവും സാക്ഷിയായി.

റോക്കറ്റ് പോലെ കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ ജനത്തിന് വലിയ ആശ്വാസം ആയിരിക്കും. വൈദ്യുതി
ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനു പകരം നഷ്ടം നികത്താന്‍ വന്‍കിടക്കാര്‍ അടക്കാനുള്ള  കുടിശ്ശിക പിരിച്ചെടുത്താല്‍  മതിയാകില്ലേ. കുത്തക മുതലാളിമാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കൊള്ളക്കാര്‍ക്കും മാഫിയകള്‍ക്കും ഒപ്പം ചേര്‍ന്ന് ജനത്തെ പിഴിയുന്ന ഒരു സംവിധാനമായി സര്‍ക്കാര്‍ മാറരുത്.

കേന്ദ്രത്തില്‍ യു. പി.എ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ കയറിയത് അഴിമതി ഇല്ലാത്ത വിധത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയാണ്. സുതാര്യ സംഘാടനമാണ് ഈ പദ്ധതി വിജയിപ്പിച്ചത്.
യു. പി.എ സര്‍ക്കാരിനെ വ്യക്തമായ ഭൂരിപക്ഷം നല്‍കി ഈ പദ്ധതി അധികാരത്തില്‍ കയറ്റി. പിന്നെ വന്നത്  തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിയിരുത്തിയ തുകയുടെ പതിന്‍മടങ്ങ്‌ കട്ട് മുടിച്ച സംഭവങ്ങളാണ്. സ്പെക്ട്രം അഴിമതിയും കോമന്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയും രാജ്യത്തെ ഞെട്ടിച്ചു. അതിനു തമിഴ് നാട്ടില്‍ ജനം കനത്ത പ്രഹരം നല്‍കിയത് മറക്കരുത്. ഭരണത്തിലിരുന്ന കക്ഷിയെ പ്രതിപക്ഷത്ത്‌ പോലും ഇരുത്തിയില്ല.

ജനം അന്ധമായി യു ഡി എഫിനെ തിരഞ്ഞെടുത്തതല്ല എന്നും ഓര്‍ക്കണം. രണ്ടു പേരെ മാത്രമേ അധികത്തില്‍ കൈ പൊക്കാന്‍ നല്‍കിയിട്ടുള്ളൂ. നൂല്‍ പാലത്തിലെ കളിക്കിടയില്‍ സര്‍ക്കാര്‍ ജന പക്ഷത്ത് നില്‍ക്കണം എന്നാണ് ജനം ആഗ്രഹിക്കുന്നത്.

ഈ കളിയുടെ ആദ്യ ഓവര്‍ ഭംഗിയായി ബാറ്റ് ചെയ്യാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ആദ്യ മന്ത്രി സഭ എടുത്ത തീരുമാനങ്ങള്‍  ജനകീയമായി. ഈ ഫോം അവസാന ഓവര്‍ വരെ തുടരാന്‍ കഴിയുമോ എന്ന ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്.