Tuesday 31 May 2011

ജയിച്ചിട്ടും തോല്‍ക്കുന്ന ലീഗ്


        സംസ്ഥാനത്ത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റ് രേഖപ്പെടുത്തിയ പാര്‍ട്ടി മുസ്ലിം ലീഗാണ്. മത്സരിച്ച ഇരുപത്തി  നാല് സീറ്റില്‍ ഇരുപതിലും വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. പാര്‍ട്ടിയുടെ തലതൊട്ടപ്പനായ കുഞ്ഞാപ്പാക്ക് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷവും നല്‍കി. സുന്നികള്‍ക്കും ജമാ അത്തിനും എന്‍ ഡി എഫിനും അനഭിമതരായ കെ എം ഷാജിയും എം കെ മുനീറും നേരിയ വോട്ടുകള്‍ക്ക് വിജയിച്ചു. ജയിച്ച ഇരുപതു പേരും പെരുമയുള്ളവര്‍. കൊമ്പന്‍മാരും വമ്പന്‍മാരും.

തീവ്രത പോരെന്നു പറഞ്ഞു ലീഗ് വിട്ടവരും അഭിനവ തീവ്രക്കാരും ഒരുപോലെ പ്രശംസിച്ച വിജയം. എതിരാളികളെ എറിഞ്ഞു വീഴ്ത്തിയ രാഷ്ട്രീയ തന്ത്രം.  കടും പച്ച യുടെ പര്യായമായി "മലപ്പുറം" എന്ന് കൂടി നിഘണ്ടുവില്‍ എഴുതി ചേര്‍ക്കാന്‍ ഭാഷാ വിദഗ്ധര്‍. അഞ്ചു മന്ത്രിയും സ്പീക്കര്‍ പോസ്റ്റും ഉറപ്പെന്ന് എല്ലാവരും ഒരുമിച്ചെഴുതി. വിമര്‍ശകരും അന്തംവിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ കുഞ്ഞാപ്പയുടെ പ്രഖ്യാപനം. ലീഗ് അവിഹിതമായി ഒന്നും ചോദിക്കില്ല. അധികമൊന്നും വാങ്ങുകയും ഇല്ല. നാലില്‍ കൂടുതല്‍ ചോദിക്കില്ലെന്ന് അനൗദ്യോഗിക പ്രഖ്യാപനങ്ങള്‍. കുഞ്ഞാപ്പക്കു പുറമേ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇതൊക്കെ ഊന്നി പറഞ്ഞു. ലീഗ് മന്ത്രിമാരുടെ കാര്യം ചര്‍ച്ച വന്നപ്പോഴും കുഞ്ഞാപ്പക്കു പുറമേ ടി. എ. അഹമദ് കബീറും മഞ്ഞളാം കുഴി അലിയും അബ്ദുല്‍  റബ്ബും. ആരും കുറ്റം പറഞ്ഞില്ല.

മുന്നണി രാഷ്ട്രീയത്തിലെ മാന്യമായ ഇടപാട് എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഒരു സുപ്രഭാതത്തില്‍ ലീഗിന്റെ അഞ്ചു മന്ത്രിമാരെയും അവരുടെ വകുപ്പുകളും പാണക്കാട് തങ്ങള്‍ തിരുവനതപുരത്ത് പ്രഖ്യാപിച്ചു കളഞ്ഞു. ഒപ്പം ഒന്നായിരുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മൂന്നായി വീതിച്ചു സിംഹ ഭാഗം പുലിക്കു കൊടുത്തു. അപ്രതീക്ഷിതമായി മുനീറും ഇബ്രാഹിം കുഞ്ഞും പട്ടികയില്‍ വന്നു.

ഗ്രൗണ്ടില്‍ മിന്നുന്ന സെഞ്ചുറി അടിച്ച ക്രിക്കറ്റ് കളിക്കാരന്‍, ജനം അയാളുടെ സെഞ്ചുറി ആഘോഷിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ തുണി ഇല്ലാതെ ഓടിയാല്‍ എങ്ങനെയിരിക്കും....?


ലീഗും അതുപോലെ നാണം കെട്ടു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ ചൊറിഞ്ഞു. അറിയാത്തപിള്ളമാര്‍ അറിഞ്ഞു. വിമര്‍ശനത്തില്‍ കുഞ്ഞാപ്പയോ കുഞ്ഞോ കുട്ടിയോ കുലുങ്ങിയില്ല. എന്നാല്‍ ചാണ്ടി ഒട്ടു അയഞ്ഞതുമില്ല. നാടകം അടുത്ത അങ്കം അണിയറയിലും അരങ്ങത്തുമായി തുടരുന്നു.  ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു.

ലീഗ് എന്തുകൊണ്ട് പടിക്കല്‍ കലമുടച്ചു....? എങ്ങനെ കുഞ്ഞാലിക്കുട്ടിയുടെ   ഉറ്റ ചങ്ങാതിയും തോഴനും മന്ത്രിയായി..?
അക്കഥക്കുത്തരം തേടിയാല്‍   മിന്നിത്തിളങ്ങുന്ന ആ മുഖം നമുക്കോര്‍മ്മ വരും. ചാനലുകളില്‍ ചര്‍ച്ചകളിലും മറ്റും കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന മഹാനായ ലീഗ് നേതാവ് ഇ. അഹമ്മദ്‌ സാഹിബിന്റെ മുഖം. കേരളത്തില്‍ ലീഗ് നേടിയ ചരിത്ര വിജയത്തിന്റെ പ്രതിഫലമായി കേന്ദ്ര കാബിനറ്റ്‌ പദവി ഉറപ്പിക്കാനയിരുന്നു സാഹിബ് ദീര്‍ഘ നാള്‍ നാട്ടില്‍ നിന്നത്. ചര്‍ച്ചകളില്‍ വിജയകരമായി ഇതൊക്കെ അവതരിപ്പിക്കുകയും ചെയ്തു. നാട്ടിലെ നേതാക്കള്‍ ഒക്കെ ഒരു വിധം സമ്മതിച്ചു. ലീഗിന്റെ മന്ത്രിമാര്‍ ഇവിടെ നാലും കേന്ദ്രത്തില്‍ കാബിനറ്റ്‌ ഒന്നും ചേര്‍ന്ന് അഞ്ചെണ്ണം. ബാക്കി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ ഡല്‍ഹിക്ക് പോയ സാഹിബ് അവിടെ ചെന്നപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ തനി നിറം കണ്ടത്. ഹജ്ജു പോലും വിറ്റു കാശാക്കിയ ഒരാളെ കാബിനറ്റില്‍ എടുക്കില്ലെന്ന്. സ്പെക്ട്രം പോലെ വലുതല്ലല്ലോ ഇതെന്ന് സാഹിബു പറഞ്ഞു നോക്കി. കളി അന്തോനിയോടോ....? രായിക്ക് രാമാനം പണ്ട് കരുണാകര്‍ജിയോടും ചാണ്ടിയോടും ചേര്‍ന്ന് മുഖ്യ മന്ത്രിക്കസേരയില്‍ നിന്ന് ഇറക്കി വിട്ടതിന്റെ കലിപ്പ് തീര്‍ക്കാനല്ല എന്ന മുഖവുരയോടെ ആ മോഹം വെട്ടി കൈയില്‍ കൊടുത്തു. അങ്ങനെ സാഹിബ് തിരികെ വണ്ടികയറി. വന്നപാടെ നേതൃത്വ ഗൂഡാലോചനക്കാരെ വിളിച്ചു വരുത്തി എടുത്ത തീരുമാനമായിരുന്നു അഞ്ചാം മന്ത്രി. ലിസ്റ്റ് വെട്ടിയും തിരുത്തിയും മന്ത്രിമാരെ വീതം വെച്ചു. തങ്ങളെ കൊണ്ട് പ്രഖ്യാപിപ്പിച്ചാല്‍ നടന്നേക്കും എന്നാണ് കരുതിയത്‌. പാണക്കാട് പ്രഖ്യാപിച്ചാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കില്ല എന്ന് തോന്നിയത് കൊണ്ട് തങ്ങളെ തലസ്ഥാനത്തേക്ക് കൊണ്ടുവന്നായിരുന്നു പ്രഖ്യാപനം.

പക്ഷെ ഞാണില്‍ കളിക്കുന്ന സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്‌ അയഞ്ഞില്ല. പോയാല്‍ പുല്ലു പോട്ടെ എന്നാണ് അവസാനം ഉമ്മന്‍ചാണ്ടിയും കൂട്ടരും പറഞ്ഞത്. ലീഗിന്റെ പ്രഖ്യാപനത്തെ അവര്‍ ഒട്ടും ഭയക്കുന്നില്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. എന്ത് വന്നാലും ലീഗ് അധികാരത്തില്‍ നിന്ന് മാറി നില്ക്കാന്‍ കുഞ്ഞാലിക്കുട്ടി സമ്മതിക്കില്ല എന്ന് ചാണ്ടിക്ക് നന്നായി അറിയാം. മന്ത്രി ആയില്ലെങ്കില്‍ അകത്തുപോകുന്ന തരത്തിലാണ് കാര്യങ്ങള്‍. ഇരുപത്തി ഒന്നാം മന്ത്രിയായി ലീഗുകാരന്‍ വന്നാല്‍ പിന്നെ പീസീ ജോര്‍ജിനെയും മന്ത്രിയാക്കണം. വഴിയെ പോകുന്ന ഏതെങ്കിലും ഒരു എമ്മെല്ലേ  കേറിവന്നാലും മന്ത്രി ആക്കെണ്ടേ...!

തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്ന ഇ. ടി. മുഹമ്മദ്‌ ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഈ ചര്‍ച്ചകളിലൊന്നും കണ്ടില്ല. വീണ്ടു വിചാരമില്ലാത്ത കസേരകളി ലീഗിനെ നാണം കെടുത്തി എന്നല്ലാതെ എന്ത് പറയാന്‍. ഡല്‍ഹി ലീഗുകാരനും കുഞ്ഞാപ്പയും ഫോര്‍വാഡ് കളിച്ചു മുന്നേറുമ്പോള്‍ ലീഗ് സംഘടനാപരമായി പിന്നിലേക്ക്‌ പോകുകയാണ്. അധികാരത്തിനു വേണ്ടി അഭിമാനം വിറ്റു തുലക്കുന്നത് ജനം തിരിച്ചറിയുമെന്നും ഇനിയും തിരഞ്ഞെടുപ്പുകള്‍ വരുമെന്നും കുഞ്ഞാപ്പയും കൂട്ടുകാരും ഓര്‍ക്കുന്നെങ്കില്‍ നല്ലത്.

2 comments:

  1. gud work
    samakalika rashtriyathea valarea vekthamayi canvas cheythirikunnu

    ReplyDelete
  2. കേന്ദ്രത്തില്‍ മമതയില്ല. ലീഗ് ഓഫ് എക്സ്ടാ ഓഡിനറി ജെന്റല്‍മെന്‍ കിട്ടിയതില്‍ സംതൃപ്തര്‍!

    ReplyDelete