Tuesday 25 June 2013

മണൽ പ്രതികാരം

തൂമ്പയിൽ കോരി
കുട്ടയിലാക്കിയും കൂട്ടിയിട്ടും
വിൽക്കുമ്പോൾ,
ആദ്യമൊക്കെച്ചിരിച്ചു,
മുലക്കണ്ണിൽ കടിയേറ്റ
ഒരമ്മയുടെ വേദനയിൽ,
വാത്സല്യത്തോടെ .....

മണലുകോരിയുമായി
മുങ്ങാങ്കുഴിയിട്ടവന്റെ 
കാതിൽ, പതിയെ പറഞ്ഞു...
" കള്ളാ... മണലല്ല, മീനുകളാണ്
നിനക്കുഞാൻ കാത്തു വച്ചത്........"

മാറുനൊന്തു പിടഞ്ഞപ്പോഴും
ജലത്തിൽ, കണ്ണീരുപ്പു പടർന്നപ്പോഴും
ആരുമറിഞ്ഞില്ല, കണ്ണുകളിൽ
പ്രതികാരത്തിന്റെ
ചോരച്ചെമപ്പു നിറയുന്നത്...

പിന്നെ, മണലിന്റെ
ആർദ്രത വറ്റി,
പാറക്കൂട്ടങ്ങൾ തെളിഞ്ഞതും,
പ്രതിരോധത്തിന്റെ
ചാണക്യ തന്ത്രങ്ങളിൽ
ചതിക്കുഴിയൊരുങ്ങിയതും.
ഒഴുക്കൊരുക്കി-
ച്ചുഴിയോരുക്കി
പുഴ കാത്തിരുന്നതും.

മണലായ മണലെല്ലാം
ശേഖരിച്ച് മന്ദാകിനി,
ഒരു ദേശത്തിന്റെ
മണൽ ദാഹം തീർത്തപ്പോൾ  
പതിനാറടി ഉയരത്തിൽ
മണൽ മൂടിപ്പോയ
ഒരു കെട്ടിടം
ഓർമ്മപ്പെടുത്തുന്നത്‌
ഇത്രമാത്രം:

"സൂക്ഷിക്കണം,
മന്ദാകിനിയെപ്പൊലെ
ഓരോ നദിയും കാത്തുവെക്കുന്നുണ്ട്,
പ്രതികാരത്തിന്റെ
ചോര ക്കണ്ണുകൾ."