Sunday 18 September 2011

നമ്മുടേതല്ലാത്ത രാജ്യവും നമ്മള്‍ ഇല്ലാത്ത ജനാധിപത്യവും




കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു വിജയിച്ച കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് വോട്ടു ചെയ്ത ഒരു സമ്മതിദായകനാണ് ഞാന്‍. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷക്കും സുസ്ഥിര ഭരണത്തിനും സര്‍വോപരി ക്ഷേമ രാഷ്ട്രം എന്ന നമ്മുടെ രാജ്യത്തിന്റെ  മുക്കാല്‍ നൂറ്റാണ്ടു കാലം പഴക്കമുള്ള സ്വപ്നം പൂവണിയിക്കുന്നതിനും വേണ്ടിയാണ് ഞാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് വോട്ടു ചെയ്തത്. സുസ്ഥിര ഭരണത്തിന് വേണ്ടിയുള്ള കോണ്‍ഗ്രസ്‌ പ്രകടന പത്രിക ഞാന്‍ വിശ്വസിക്കുകയും ചെയ്തു. സര്‍വോപരി ഞാന്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് പാര്‍ട്ടി കൂടി ഉള്‍ക്കൊള്ളുന്ന യുഡിഎഫ് മുന്നണിയിലെ  സ്ഥാനാര്‍ഥികളെ  വിജയിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്നും ഞാന്‍ കരുതി. ആണവ കരാര്‍ അമേരിക്കയുമായി ഒപ്പിട്ടത് ഇവിടുത്തെ മുസ്ലിംകളുടെ വികാരത്തിന് എതിരാണ് എന്ന നിലയില്‍ ഒരു പ്രചരണം തെരഞ്ഞെടുപ്പു കാലത്തുണ്ടായിരുന്നു. അത് ശരിയല്ല എന്ന ഒരു അടയാളപ്പെടുത്തല്‍ കൂടിയായാണ് ഞാന്‍ കോണ്‍ഗ്രസിന്‌ വോട്ടു ചെയ്തത്. അമേരിക്കയുമായി ആണവ കരാര്‍ രൂപീകരിച്ചതോ  ഇറാന്‍ എന്ന രാജ്യത്തിന് യു എന്നില്‍ പിന്തുണ നല്കാതിരുന്നതോ എന്റെ അടിസ്ഥാന പ്രശ്നങ്ങളായി ഞാന്‍ കാണുന്നില്ല. ഇതൊക്കെ ഇന്ത്യയിലെ നൂറ്റി പതിനാലു കോടി ജനങ്ങളെ എങ്ങനെ ബാധിക്കുമോ അങ്ങനെ മാത്രമേ എന്നെയും ബാധിക്കൂ. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ബാധിക്കുന്നത് പോലെ മാത്രമേ മുസ്ലിംകളെയും ബാധിക്കൂ.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ പൊതുജനം കഴുതയാണ്‌ എന്ന തത്വം പറയുന്നതും പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ നേതാക്കളാണ്. പരസ്യമായി അത് പറയില്ല. ഓരോ തീരുമാനങ്ങളിലൂടെയും ഭരണ തന്ത്രത്തിലൂടെയും തെളിയിക്കും. ജനം ഓരോ തെരെഞ്ഞെടുപ്പിലൂടെയും അത് ശരിവെക്കും. ഞാനും ഈ ജനത്തിന്റെ ഭാഗമാണെന്നു തെളിയിച്ചു.



ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനു ശേഷം പെട്രോളിന് 12  രൂപയാണ് കൂടിയത്. കഴിഞ്ഞ വര്‍ഷം പെട്രോള്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് എഴുതി കൊടുത്തു.അതിനു ശേഷം കാര്യങ്ങള്‍ തോന്നിയ പടിയാണ് നടക്കുന്നത്. തോന്നുമ്പോഴെല്ലാം വില കൂട്ടുന്നു. 5  രൂപ കൂട്ടുന്നു, ഒരു രൂപ കുറക്കുന്നു, 3 രൂപ കൂട്ടുന്നു 70 പൈസ കുറക്കുന്നു. നാല് മാസത്തിനിടയില്‍ രണ്ടു തവണയാണ് വില കൂട്ടിയത്. ആഗോള വിപണിയില്‍ വില കൂടിയപ്പോള്‍ ഇവിടെയും കൂട്ടി. എന്നാല്‍ അവിടെ കുറഞ്ഞപ്പോള്‍ ഇവിടെ കുറക്കാന്‍ ആരും പറഞ്ഞില്ല. വീണ്ടും വിലകൂട്ടാന്‍ ഒരു കാരണവും ഇല്ലാതിരുന്നപ്പോള്‍ ഒരവസരം വീണു കിട്ടി. അമേരിക്കന്‍ സായിപ്പ് അവരുടെ സാമ്പത്തിക നില ഭദ്രമാക്കാന്‍ ചില പൊടിക്കൈകള്‍ കാണിച്ചു. ലോക മാര്‍ക്കറ്റില്‍ (ചന്തയില്‍ തന്നെ) തുണിയുരിഞ്ഞു ലേലത്തിനു വെച്ച "ഡോളാര്‍ " ന്റെ മൂല്യം ഉയര്‍ത്താനാണ് സായിപ്പിന്റെ ശ്രമം. അതിനിടയില്‍ നമ്മുടെ പ്രധാനമന്ത്രിയും, ധനകാര്യ മന്ത്രിയും, കരുതല്‍ ബാങ്ക് (റിസര്‍വ് ബാങ്ക്) ഗവേര്‍ണരും മറ്റു സാമ്പത്തിക കാര്യ വിദഗ്ദന്‍ മാരും വിവിധ  സാമ്പത്തിക- വ്യവസായ -വികസന സെമിനാറുകളില്‍ സുരക്ഷിതമെന്ന് വിളിച്ചു കൂവിയ രൂപയുടെ മൂല്യം ഇടിഞ്ഞു. അതോടെ പെട്രോള്‍ വില വര്‍ധിപ്പിക്കണം എന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. പിന്നെ കാത്തു നില്‍ക്കാതെ അവര്‍ യോഗം കൂടി അങ്ങ് വര്‍ധിപ്പിച്ചു. ആരോടും ചോദിക്കേണ്ട, ആരും പറയണ്ട. തോന്നിയപടി ചെയ്യാനുള്ള മഹത്തായ അധികാരം കമ്പനിക്കാര്‍ക്ക് തീറെഴുതി നല്‍കിയിട്ടുണ്ടല്ലോ.


പ്രധാന മന്ത്രിയും സഹ മന്ത്രിമാരും നാഴികക്ക് നാല്‍പ്പതു വട്ടം ആണയിടുന്ന നമ്മുടെ "മഹത്തായ രാജ്യം" എന്ത് മഹത്തരമാണ്....!! അത്ഭുതം കൊണ്ട് കണ്ണ് മിഴിച്ചു പോകും. ജനങ്ങളുടെ വോട്ടുവാങ്ങി പെട്രോളിയം കമ്പനിക്കാര്‍ക്കും ടെലിഫോണ്‍ കമ്പനിക്കാര്‍ക്കും ഖനി മുതലാളിമാര്‍ക്കും വിദേശ രാജ്യത്തിലെ മഹാന്‍ മാര്‍ക്കും വേണ്ടി വോട്ടു ചെയ്ത ജനങ്ങളെ കഴുത്തു ഞെരിക്കുന്ന ഒരു സംഘം ആളുകളുടെ  മഹത്തായ നാട്. അല്ലെങ്കില്‍, സ്വന്തം കഴുത്തും വയറും ഞെരിച്ചു പൊട്ടിക്കാന്‍ ഓരോ അഞ്ചു വര്‍ഷവും ആരാച്ചാര്‍ മാരെ വോട്ടിട്ട് തെരഞ്ഞെടുക്കുന്ന നൂറ്റി പതിനാലുകോടി ജനങ്ങള്‍ ജീവിക്കുന്ന നാട്. മുഖത്ത് ചവിട്ടുമ്പോള്‍ കാലു ചുംബിക്കുന്ന മഹത്തായ പാരമ്പര്യം നാം കാത്തു സൂക്ഷിക്കുന്നതില്‍ നന്നായി  അഭിമാനിക്കണം. ചരിത്രാതീത കാലം മുതല്‍ ഈ ഉദാത്ത മാതൃക നമ്മുടെ രാജ്യത്ത് നിലവിലുണ്ടല്ലോ.....!!!


രാജ്യത്ത് വാര്‍ത്ത വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇറങ്ങി തിരിച്ച ചിലര്‍ 2G കേസില്‍ കുടുങ്ങി ഇപ്പോള്‍ തീഹാര്‍ ജയിലില്‍ വിശ്രമത്തിലാണ്. ലേലം ചെയ്യാതെ കരാറുകള്‍ ഉണ്ടാക്കിയതില്‍ വച്ച് ആ മഹാന്മാരായ വിപ്ലവ കാരന്മാര്‍ക്കും വിപ്ലവ കാരികള്‍ക്കും ലഭിച്ച കോടികളുടെ കണക്കുകള്‍ കണ്ടു കോടതിക്ക് കണ്ണ് തള്ളിപ്പോയി. കയ്യിലേയും കാലിലെയും വിരലുകളെല്ലാം ഉപയോഗിച്ച് മടുത്ത സുപ്രീം കോടതി, കോടതിയിലെ ജീവനക്കാരെയും വഴിയെ പോയവരെയുമൊക്കെ വിളിച്ചു നിര്‍ത്തി അവരുടെ വിരലുകളും ഉപയോഗിച്ച് എണ്ണിനോക്കി. എന്നിട്ടും തീരാഞ്ഞപ്പോള്‍ സര്‍ക്കാരിനോട് ചോദിച്ചു, പരലോകം വരെ നീളുന്ന ഈ അഴിമതി കാണുന്നില്ലേ എന്ന്. പ്രധാന മന്ത്രി വരെ 2G  കുരുക്കില്‍ നിന്ന് അകലെയല്ല എന്ന് എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ട്. എണ്ണ കമ്പനികള്‍ക്ക് വില നിര്‍ണ്ണയ  അധികാരം തീറ് എഴുതിയത് എത്ര ലക്ഷം കോടികള്‍ വാങ്ങിയിട്ടാണെന്നു കാലം തെളിയിക്കും. ആദര്‍ശ പുംഗവന്‍ എ കെ ആന്റണി പോലും എണ്ണക്കുരുക്കില്‍   പെട്ടിട്ടുണ്ടാവണം. എണ്ണ കമ്പനികള്‍ക്ക് പിടിച്ചു നിലക്കാന്‍ കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറയുന്ന ആന്റണി, ഈ രാജ്യത്തിലെ നാല്‍പ്പതു ശതമാനത്തിലേറെ ജനങ്ങള്‍ ദൈനം ദിന ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നറിയാതെ ജീവിക്കുന്നവരാണ് എന്ന് താങ്കള്‍ക്ക് അറിയുമോ,  ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും ബംഗാളിലും ഈ കൊച്ചു കേരളത്തില്‍ പോലും ആത്മഹത്യ ചെയ്യുന്ന എത്രയോ ലക്ഷം ജനങ്ങള്‍ ഉണ്ടെന്നു അറിയാമോ,  എണ്ണ കമ്പനികളുടെ നഷ്ടം തീര്‍ക്കാന്‍ ആ ഭാരം മുഴുവന്‍ കെട്ടി വയ്ക്കുന്നത് ഈ പറയുന്ന ജനം എന്ന കഴുതകളുടെ പുറത്താണെന്ന് താങ്കളും താങ്കളുടെ ഗവര്‍മെന്റും പാര്‍ട്ടിയും ഓര്‍ക്കുന്നുണ്ടോ.... ഈ ചോദ്യങ്ങളെല്ലാം ഞാന്‍ ഇവിടിരുന്നു ചോദിക്കുന്നു എന്നലാതെ താങ്കള്‍ ഉത്തരം പറയുകയോ  എണ്ണ വില കുറയ്ക്കുകയോ ചെയ്യില്ലെന്ന് എനിക്കറിയാം.. എങ്കിലും ചോദിച്ചു പോകുന്നതാണ്...

ഞങ്ങള്‍ എന്തിനായിരുന്നു വോട്ടു ചെയ്തത്...? ഇങ്ങനെ കൊല്ലാ കൊല ചെയ്യാന്‍ ഈ നാട്ടിലെ ജനങ്ങള്‍ എന്ത് ദ്രോഹമാണ് കേന്ദ്ര സര്‍ക്കാരിനോട്  ചെയ്തത്.... ?

അഴിമതിയുടെ പുതിയ പുതിയ കഥകള്‍ ഓരോ ദിവസവും പുറത്തു വരികയും അതില്‍പ്പെട്ടു കേന്ദ്ര മന്ത്രിമാര്‍ ഓരോരുത്തരായി പുറത്തു പോവുകയും ചെയ്യുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. വിമാനം വാങ്ങിയതില്‍ അഴിമതി, ഗെയിംസ് നടത്തിയതില്‍ അഴിമതി, ഫ്ലാറ്റ് പണിഞ്ഞതില്‍ അഴിമതി, പ്രതിരോധ സേനയില്‍ ആയുധം വാങ്ങിയതില്‍ അഴിമതി, 2G , 3G  സ്പെക്ട്രം ലേലത്തില്‍ അഴിമതി,  ഐ എസ് ആര്‍ ഓ യില്‍ അഴിമതി, പരിശുദ്ധ  ഹജ്ജു കര്‍മ്മത്തിന്  ആളെ അയക്കുന്നതില്‍ പോലും അഴിമതി.  അത് തടയാന്‍ ഒരു സംവിധാനം വേണമെന്ന്   പറഞ്ഞാല്‍  അത് അരാഷ്ട്രീയ  വാദം....!!!!

ക്ഷേമ രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ഈ രാജ്യത്തിന്റെ ശില്‍പികള്‍ ലക്‌ഷ്യം വച്ചത്. ജനപക്ഷത് നില്‍ക്കുന്ന തീരുമാനങ്ങളും  നടപടികളും അവര്‍ക്കുണ്ടായിരുന്നു. രാഷ്ട്രീയക്കാരും വ്യവസായ മാടമ്പികളും കൊള്ളക്കാരും കള്ളപ്പണക്കാരും അഴിമതിക്കാരും ഇടനിലക്കാരും ഒക്കെ ചേര്‍ന്ന ഒരു ദൂഷിത വലയത്തിലാണ് നമ്മുടെ രാജ്യം ഇന്ന് നിലനില്‍ക്കുന്നത്. അതിന്‍റെ എല്ലാ സംവിധാനങ്ങളും ഇന്ന് അഴിമതിയിലും കൊള്ളരുതായ്മയിലും ആണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് നാം അഭിമാനം കൊള്ളുമ്പോഴും ജനാധിപത്യവ്യവസ്ഥിതിയുടെ ഒരു മൂല്യം പോലും ഉള്‍ക്കൊല്ലുന്നവരല്ല രാജ്യം ഭരിക്കുന്നതും ഭരണ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നതും. ഉദ്യോഗസ്ഥര്‍ നേതൃത്വം കൊടുക്കുന്ന ഒരു ലോബിയാണ് എല്ലാം നിയന്ത്രിക്കുന്നത്‌ എന്നറിയാന്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസി സന്ദര്‍ശിച്ചാല്‍ മതിയല്ലോ. നമ്മുടെ പണം വാങ്ങി നമ്മുടെ സേവകരായി ജോലി ചെയ്യുന്നവര്‍ നമ്മുടെ അവകാശങ്ങളും അധികാരങ്ങളും കവര്‍ന്നെടുക്കുന്ന കാഴ്ച വില്ലജ് ഓഫീസി മുതല്‍ പാര്‍ലമെന്റ് വരെ കാണാം. വേലക്കാര്‍ യജമാനന്മാരായി വാഴുന്ന പ്രതിലോമ ജനാധിപത്യം ഇവിടെ നിലനില്‍ക്കുന്നു. രാജ്യത്തിലെ അഴിമതി ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയാത്തവിധം ഈ സംവിധാനങ്ങള്‍ ഒക്കെ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്.

ജനാധിപത്യത്തില്‍ പരസ്പരം കടന്നു കയറാന്‍ കഴിയാത്ത വിധം മൂന്നു തൂണുകള്‍ - പാര്‍ലമെന്റ്, ജുഡീഷ്യറി, എക്സിക്യുട്ടിവ് രൂപീകരിച്ചിരിക്കുന്നത് ഒരിക്കലും ഒരു പൌരനു നീതി ലഭിക്കാതെ പോകരുത് എന്ന് കരുതിയും നമ്മുടെ ജനാധിപത്യ രീതികള്‍ അതിന്‍റേതായ രൂപത്തില്‍ നിലനില്‍ക്കണം എന്ന് കരുതിയുമാണ്. ഇതില്‍ ഒരു കാരണവശാലും വഴി വിട്ടു പോകാന്‍ പാടില്ലാത്ത നിയമ വ്യവസ്ഥിതി പോലും ഇന്ന് താളം തെറ്റി പോയിരിക്കുന്നു. രാജ്യത്തെ ജഡ്ജിമാരില്‍ വലിയൊരു ശതമാനം അഴിമതിക്കാരാണ് എന്ന് കാല്‍ നൂറ്റാണ്ടു മുന്‍പാണ് ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞത്. അന്ന് അത്രയും ആയിരുന്നെങ്കില്‍ ഇന്ന് എത്രയോ ഇരട്ടിയായിരിക്കും ജുഡീ ഷ്യറി യിലെ അഴിമതി....

പിന്നെ പ്രതീക്ഷിക്കേണ്ടത് നാലാം തൂണായ മാധ്യമങ്ങളിലാണ്. പക്ഷെ പത്രം സാമൂഹിക ധര്‍മ്മം നിറവേറ്റാനുള്ള ഒരു വേദി എന്ന കാലത്തുനിന്നു വളര്‍ന്നു ഒരു വ്യവസായവും ലാഭം ലഭിക്കുന്ന മേഖലയും ആയി മാറുകയും അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന അക്ഷരങ്ങള്‍ക്ക് യാതൊരു വിശ്വാസ്യതയും ഇല്ലാതാകുമ്പോള്‍ നമുക്കത് അടച്ചു വെക്കേണ്ടി വരുന്നു. സ്ഥാപിത താല്‍പ്പര്യത്തിന്റെ മാധ്യമ പ്രവര്‍ത്തനം. വലിയ വിശ്വാസ്യത നടിച്ച പ്രമുഖരായ പല മാധ്യമ പ്രവര്‍ത്തകരുടെയും പുറം പൂച്ചുകള്‍ അഴിഞ്ഞു വീഴുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാം കാണുന്നു.

ജനാധിപത്യത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഉണ്ട്. ഒരാള്‍ മോശമായാല്‍ തിരുത്താന്‍ മറ്റൊരാള്‍. എല്ലാ നിയമ  നിര്‍മ്മാണ സഭകളിലും ഭരണ പക്ഷവും പ്രതിപക്ഷവും ഉണ്ട്. നമ്മുടെ രാജ്യത്തെ പ്രതിപക്ഷവും ഭരണ പക്ഷവും ഒരു നാണയത്തിന്റെ ഒരു വശമാണ്. മറുവശം പോലുമല്ല. ആര് അധികാരത്തില്‍ വന്നാലും സ്ഥിതിഗതികള്‍ മാറില്ലെന്ന് ചുരുക്കം. ജനാധിപത്യത്തിന്റെ മറ്റൊരു ആശ്വാസമാണ് ബഹു പാര്‍ട്ടി സംവിധാനം. ഒരു പാര്‍ട്ടിയില്‍ വിശ്വാസം നഷടപ്പെടുമ്പോള്‍ പ്രവര്‍ത്തിക്കാനും വോട്ടു ചെയ്യാനും മറ്റൊരു പാര്‍ട്ടി. ഒരു നേതാവ് പിഴക്കുമ്പോള്‍ പിഴചെയ്യാത്ത മറ്റൊരാള്‍. അങ്ങനെ ആശ്വസിക്കാനും നമുക്കിന്നു കഴിയുന്നില്ല. എല്ലാവരും ഒരേ അച്ചില്‍ വാര്‍ത്ത ശില്പങ്ങള്‍. ഒരേ പ്രവര്‍ത്തികള്‍. ഖാദര്‍ ഇട്ടവരും കാവി ഉടുത്തവരും ചെങ്കൊടി പിടിച്ചവരും മത രാഷ്ട്രീയത്തിന്റെ വിശുദ്ധി അവകാശപ്പെട്ടവരും എല്ലാം അഴിമതിയുടെ കാര്യത്തില്‍ തുല്യര്‍. ജനങ്ങളുടെ കാര്യവും അവരുടെ അവകാശവും അവരുടെ ക്ഷേമവും അധികാരത്തില്‍ എത്തുമ്പോള്‍ മറക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ സൌകര്യാര്‍ത്ഥം ഓര്‍ക്കുകയും ചെയ്യുന്നവര്‍.

നമ്മുടെ രാജ്യത്തിന്റെ ശാപവും അത് തന്നെയാണ്. മാറി പരീക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. സംശുദ്ധി അവകാശപ്പെടുന്ന ഒരു സംവിധാനവും ഇല്ലാത്ത സ്ഥിതി. അഴിമതിക്ക് എതിരായി സമരം നടത്തിയ അണ്ണാ ഹസാരെക്ക് പണം കൊടുത്തതും വിദേശ ലോബികള്‍. ആരെയാണ് നാം വിശ്വസിക്കേണ്ടത്.....? ആര്‍ക്കു പിന്നിലാണ് നാം അണിനിരക്കേണ്ടത്.. .....? വിശ്വാസം നഷ്ടപ്പെട്ടു പോകുന്നു, ഈ രാജ്യത്തോടും അതിന്‍റെ സംവിധാനങ്ങളോടും പ്രതികരണ ശേഷി നശിച്ച ജനതയോടും.

ഇപ്പോള്‍ പെട്രോള്‍ വില വര്‍ദ്ധിച്ചതിന്റെ പേരില്‍ ഓട്ടോ റിക്ഷക്കാര്‍ കൂലി ഇരട്ടിയാക്കി. അവരുടെ കൂലി കേട്ടാല്‍ തോന്നുക പെട്രോള്‍ വില തുള്ളിക്കാണ് കൂട്ടിയത് എന്ന്. പഴവും പച്ചക്കറിയുമൊക്കെ ഇപ്പോള്‍തന്നെ പൊള്ളുന്ന വിലക്കാണ്‌ വാങ്ങുന്നത്. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വിലകൂടിയിട്ടുണ്ട്. അത് ഔദ്യോഗികമായി പ്രഖ്യാപിച്ച വിലക്കയറ്റം അല്ല. എന്ന കമ്പനികള്‍ക്ക് സ്വയം നിര്‍ണ്ണയ അധികാരം ഉള്ളത് പോലെ നാട്ടിലെ പച്ചക്കറി കടക്കാരനും പലചരക്ക് വ്യാപാരിയും പഴങ്ങള്‍ വില്‍ക്കുന്ന കടക്കാരും ഒക്കെ അവര്‍ വില്‍ക്കുന്ന വസ്തുക്കള്‍ക്ക് വില നിര്‍ണ്ണയിക്കാനുള്ള അവകാശം പണ്ട് മുതലേ സ്വന്തമാക്കിയിട്ടുണ്ട്.

സത്യത്തില്‍ ഏറ്റവും ആത്മ നിന്ദയോടെയാണ്  ഞാന്‍ ഇതെഴുതുന്നത്. ഒരു യു ഡി എഫു കാരന്‍ ആയിപ്പോയതില്‍ എനിക്ക് കുറ്റബോധം ഉണ്ട്.  കോണ്‍ഗ്രസ് ചിഹ്നത്തില്‍   വോട്ടു ചെയ്യേണ്ടി വന്നതില്‍ അതിയായ ആത്മ നിന്ദ ഉണ്ട്. ഈ രാജ്യത്ത് ഈ കാലയളവില്‍ ജീവിക്കേണ്ടി വന്നതില്‍ പോലും ഞാന്‍ ദുഖിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തോന്ന്യവാസത്തിനു ഞാനും കൂട്ടുനിന്നതായി എനിക്ക് തോന്നുന്നു. എന്റെ മണ്ഡലത്തില്‍ നിന്നും ഞാന്‍ വോട്ടു ചെയ്ത സ്ഥാനാര്‍ഥി ഈ പൊതു വികാരം തിരിച്ചറിയാതെ പോകുന്നതിലും ഞാന്‍ ദുഖിക്കുന്നു. വോട്ടു ചെയ്തു വിജയിപ്പിച്ചവരെ തിരിച്ചു വിളിക്കാന്‍ എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാനത് ഉപയോഗിച്ചേനെ. അങ്ങനെ ഒന്ന് ഇല്ലാത്തതു മഹത്തായ ഈ രാജ്യത്തിലെ അതി മഹത്തായ ജനാധിപത്യത്തിന്റെ ആത്യധികം മഹത്തായ നേതാക്കളുടെ ഭാഗ്യം.

പൊള്ളയായ ഈ ജനാധിപത്യത്തെയും , കള്ളന്മാരായ അതിന്റെ ഉപയോക്താക്കളായ സര്‍ക്കാരിനെയും ഞാന്‍ വെറുക്കുന്നു.  സര്‍ക്കാരിന്‍റെ മുഖത്തേക്ക് ഞാന്‍  കാറി തുപ്പുന്നു. സര്‍ക്കാരിനെയും ജനങ്ങളെ പട്ടിണിക്കിടാന്‍ കാരണക്കാര്‍ ആകുന്ന സര്‍ക്കാരിന്‍റെ എല്ലാ സംവിധാനങ്ങളെയും ഞാന്‍ ശപിക്കുന്നു...