Thursday 19 May 2011

നൂല്‍പ്പാലത്തിലെ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്


തിവ് തെറ്റിക്കാതെ കേരളം മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന പ്രവണതയുടെ ഫലമായി ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറി. പ്രകടന പത്രികകളില്‍ പറഞ്ഞിരുന്ന അനേകം വാഗ്ദാനങ്ങള്‍ നാളെമുതല്‍ നടപ്പിലാക്കിതുടങ്ങും എന്ന പ്രതീക്ഷകള്‍ ഒട്ടുമില്ല. തൊമ്മി ഭരിച്ചാലും ചാണ്ടി ഭരിച്ചാലും ജനം എന്നും  മൂന്നാംകിട ആണെന്ന് കേരളത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങളുടെ അമരക്കാരനായിരുന്ന വി.എസ് മുഖ്യമന്ത്രി ആയിരുന്നിട്ടും അഞ്ചുവര്‍ഷം ജനം പെരുവഴിയിലായിരുന്നു  കഴിഞ്ഞത്. ഇനിയത്തെ അഞ്ചു വര്‍ഷം അങ്ങനെ തന്നെ ആയിരിക്കുമോ എന്ന ചോദ്യം മാത്രമേ ബാക്കിയുള്ളൂ.


കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ കയറുന്ന എല്ലാ പാര്‍ട്ടികളും മുന്നോട്ടു വെക്കുന്ന മധുര മന്ത്രമാണ്‌ വികസനം. രാജ്യത്തിന്റെ വികസനം എന്നാല്‍ മണ്ണില്‍ കുഴിച്ചിടുന്ന കെട്ടിടങ്ങളുടെ വലിപ്പമാണ് എന്നൊരു ധാരണ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഉണ്ട്. ലംബ വികസനം നേടിയാല്‍ (vertical  development ) എല്ലാമായി എന്നാണ് ഇവരുടെ വാദം. നിര്‍ഭാഗ്യവശാല്‍ അത്തരം ഉപദേശങ്ങള്‍ നല്‍കുന്ന അധികാര ലോബികള്‍ ആണ് മിക്ക സര്‍ക്കാരുകളെയും നയിക്കുന്നത്. പക്ഷെ ബുര്‍ജ് ഖലീഫയെക്കള്‍ ഉയര്‍ന്ന കെട്ടിടം കേരളത്തില്‍ വേണമെന്നോ അമേരിക്കയില്‍ തകര്‍ക്കപ്പെട്ട ഇരട്ട കെട്ടിടങ്ങളുടെ മാതൃകയിലും വലിപ്പത്തിലും ഒന്ന് തിരുവനന്ത പുരത്ത് പണിയണം എന്നോ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നില്ല.

ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ഉള്‍ക്കൊള്ളേണ്ട അനേകം പാഠങ്ങള്‍ മുന്‍കാല സര്‍ക്കാരുകളും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരും ആഗോള തലത്തില്‍ നടക്കുന്ന ജനകീയ വിപ്ലവങ്ങളും  നല്‍കുന്നുണ്ട്.

വികസനത്തിന്‌ വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയെ ചൊല്ലി ഇന്ത്യയില്‍ ഒട്ടാകെ നടക്കുന്ന ജനകീയ വിപ്ലവങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് മണ്ടത്തരമാണ്. ബംഗാളില്‍ മൂന്നു പതിറ്റാണ്ട് ഭരണം നടത്തിയ സര്‍ക്കാരിനെ ജനം തൂത്തെറിഞ്ഞത് വികസനത്തിന്‌ വേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ കര്‍ഷകരെ പെരുവഴിയിലാക്കിയതിനാണ്. സിന്ഗൂരും നന്ദിഗ്രാമും ആരും മറന്നിട്ടില്ല. മറക്കാന്‍ സമയവുമായിട്ടില്ല.

ഇന്ത്യയുടെ മധ്യ ദേശങ്ങളില്‍ നക്സലുകള്‍ ചുവടുറപ്പിച്ചത് ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെട്ട ജനങ്ങളെ സംഘടിപ്പിച്ചാണ് എന്ന  കാര്യം ആരൊക്കെ മറച്ചു വെച്ചാലും നിഷേധിച്ചാലും
വസ്തുതയാണ്. അതിനെതിരെ യുദ്ധ സന്നാഹമാണ് ഇപ്പോള്‍ രാജ്യ ഭരണ കര്‍ത്താക്കള്‍ ചെയ്യുന്നത്. ധാതു ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് ഭൂമി നല്‍കുമ്പോള്‍ കുടിയിറക്കപ്പെടുന്ന കര്‍ഷകനും ആദിവാസിക്കും പകരം സംവിധാനം ഒരുക്കാതെയും മണ്ണിനു മേലുള്ള അവരുടെ അവകാശം നിഷേധിച്ചും അധികാരത്തിന്‍റെ ഹുങ്ക് കാട്ടുന്ന സര്‍ക്കാരുകള്‍ നല്‍കേണ്ടിവന്ന വിലയാണ് ചുവന്ന ഭീകരത  എന്ന് അറിയപ്പെടുന്ന മാവോയിസ്റ്റു  ഭീഷണി.

മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും ഇതേപോലെയുള്ള ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പുകയുന്നുണ്ട്. ഏറ്റവും അവസാനം ഗ്രയിറ്റെര്‍ നോയിടയില്‍ നിന്നുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ ഒട്ടും സഹിക്കാന്‍ കഴിയുന്നതല്ല. ഇവിടെ ഭാട്ടര്‍പൂര്‍ ഗ്രാമത്തില്‍ നിന്ന്  ഏറ്റെടുത്ത ഭൂമിക്കു ന്യായമായ വില ലഭിക്കണം എന്ന ആവശ്യവുമായി
കര്‍ഷകര്‍ സമരം ചെയ്യുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലിലും അല്ല എന്നോര്‍ക്കണം.

ഇടതു മുന്നണി ഭരിക്കുന്ന കാലയളവില്‍ കേരളത്തില്‍ ഉണ്ടായ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച സമരങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായമില്ലാതെയാണ് ശക്തി പ്രാപിച്ചത്. മൂലമ്പിള്ളി സമരം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. കിനാലൂരില്‍ ഒരു മന്ത്രി നേരിട്ടിറങ്ങിയാണ് ജനങ്ങള്‍ക്കെതിരെ പട നയിച്ചത്. ചെങ്ങറ സമരത്തെ ഞെക്കിക്കൊല്ലാന്‍ എല്ലാ ട്രേഡ് യൂണിയനുകളും സി.പി.എമ്മും കോണ്‍ഗ്രസ്സും ഉണ്ടായിരുന്നു. ജനകീയന്‍ എന്ന വിശേഷണവുമായി അധികാരത്തില്‍ കയറിയ മുഖ്യമന്ത്രി പോലും  ചെങ്ങറ സമരത്തിനെതിരെ വാളോങ്ങി.

ഇത്തരം സമരങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ അതായിരിക്കും ഈ ഗവണ്മെന്റ് ചെയ്യുന്ന  ഏറ്റവും വലിയ തെറ്റ്. ജനകീയ പ്രക്ഷോഭത്തിന് അധികം സമയവും കൂടുതല്‍ സ്ഥലവും വേണ്ടാ എന്ന് 2011
ലെ ലോക ചരിത്രം  പഠിപ്പിക്കുന്നുണ്ട്. അധികാരത്തിന്‍റെ ഗര്‍വു ജനങ്ങളുടെ  നേരെ തിരിഞ്ഞാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, നാണം കെട്ട് ഇറങ്ങേണ്ടിയും വരും. 

തിരശ്ചീന വികസനം (horizondal development) ആയിരിക്കണം ഈ ഗവര്‍മെന്റിന്റെ പ്രഥമ ലക്‌ഷ്യം. വികസനത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ ശേഷിയുള്ള ജനസമൂഹത്തെ വാര്‍ത്തെടുക്കലാണ്  ഇതില്‍ പ്രധാനം. ലോകത്തിനു മുന്‍പില്‍ നാം കൊട്ടി ഘോഷിച്ച ആരോഗ്യ രംഗത്തെ പുരോഗതിയും ജീവിത നിലവാരവും തകര്‍ന്നടിഞ്ഞു. മഴപെയ്താല്‍ പകര്‍ച്ച വ്യാധി പിടിപെടുമെന്ന അവസ്ഥയ്ക്കും അപ്പുറം എപ്പോള്‍ വേണമെങ്കിലും മഹാമാരികള്‍ പൊട്ടിപ്പുറപ്പെടും എന്നായിരിക്കുന്നു കാര്യങ്ങള്‍.

മലയാളിക്ക് ആഹരിക്കാന്‍ എന്‍ഡോസല്‍ഫാനും അതിനേക്കാള്‍ മാരകമായ കീട നാശിനികളും നിറഞ്ഞ പച്ചക്കറികള്‍ പുറത്തുനിന്നു വന്നേ മതിയാകൂ എന്നാണ് അവസ്ഥ. ഉത്പാദന ചെലവ് ഉയര്‍ന്നിട്ടും ജീവിത നിയോഗം പോലെ നെല്‍കൃഷി ചെയ്ത നൂറു കണക്കിന് കര്‍ഷകരുടെ കണ്ണീര്‍ കുട്ടനാട്ടിലെ നെല്‍പാടങ്ങളെ നനച്ചതിനു ഈ വര്‍ഷവും സാക്ഷിയായി.

റോക്കറ്റ് പോലെ കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ ജനത്തിന് വലിയ ആശ്വാസം ആയിരിക്കും. വൈദ്യുതി
ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനു പകരം നഷ്ടം നികത്താന്‍ വന്‍കിടക്കാര്‍ അടക്കാനുള്ള  കുടിശ്ശിക പിരിച്ചെടുത്താല്‍  മതിയാകില്ലേ. കുത്തക മുതലാളിമാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കൊള്ളക്കാര്‍ക്കും മാഫിയകള്‍ക്കും ഒപ്പം ചേര്‍ന്ന് ജനത്തെ പിഴിയുന്ന ഒരു സംവിധാനമായി സര്‍ക്കാര്‍ മാറരുത്.

കേന്ദ്രത്തില്‍ യു. പി.എ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ കയറിയത് അഴിമതി ഇല്ലാത്ത വിധത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയാണ്. സുതാര്യ സംഘാടനമാണ് ഈ പദ്ധതി വിജയിപ്പിച്ചത്.
യു. പി.എ സര്‍ക്കാരിനെ വ്യക്തമായ ഭൂരിപക്ഷം നല്‍കി ഈ പദ്ധതി അധികാരത്തില്‍ കയറ്റി. പിന്നെ വന്നത്  തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിയിരുത്തിയ തുകയുടെ പതിന്‍മടങ്ങ്‌ കട്ട് മുടിച്ച സംഭവങ്ങളാണ്. സ്പെക്ട്രം അഴിമതിയും കോമന്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയും രാജ്യത്തെ ഞെട്ടിച്ചു. അതിനു തമിഴ് നാട്ടില്‍ ജനം കനത്ത പ്രഹരം നല്‍കിയത് മറക്കരുത്. ഭരണത്തിലിരുന്ന കക്ഷിയെ പ്രതിപക്ഷത്ത്‌ പോലും ഇരുത്തിയില്ല.

ജനം അന്ധമായി യു ഡി എഫിനെ തിരഞ്ഞെടുത്തതല്ല എന്നും ഓര്‍ക്കണം. രണ്ടു പേരെ മാത്രമേ അധികത്തില്‍ കൈ പൊക്കാന്‍ നല്‍കിയിട്ടുള്ളൂ. നൂല്‍ പാലത്തിലെ കളിക്കിടയില്‍ സര്‍ക്കാര്‍ ജന പക്ഷത്ത് നില്‍ക്കണം എന്നാണ് ജനം ആഗ്രഹിക്കുന്നത്.

ഈ കളിയുടെ ആദ്യ ഓവര്‍ ഭംഗിയായി ബാറ്റ് ചെയ്യാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ആദ്യ മന്ത്രി സഭ എടുത്ത തീരുമാനങ്ങള്‍  ജനകീയമായി. ഈ ഫോം അവസാന ഓവര്‍ വരെ തുടരാന്‍ കഴിയുമോ എന്ന ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്.   

No comments:

Post a Comment