Monday 9 April 2012

ജാതിക്കണ്ണ്‍ തുറപ്പിക്കുന്ന അഞ്ചാം മന്ത്രി..

ജാതി ചിന്തിച്ചും പറഞ്ഞും പ്രവര്‍ത്തിച്ചും മനുഷ്യത്വം മറന്നു പോയിരുന്ന ഒരു കറുത്ത കാലഘട്ടത്തിന്‍റെ കരാള ഹസ്തങ്ങളില്‍ നിന്ന് കേരളക്കര മോചിതമായത് നൂറ്റാണ്ടു നീണ്ടു നിന്ന സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. വഴിനടക്കാനും ദേവാലയങ്ങളില്‍ പോകാനും പൊതു സ്ഥലം ഉപയോഗിക്കാനും എല്ലാ ജാതിക്കും അവകാശമുണ്ടായിട്ട് അര നൂറ്റാണ്ട് കഴിഞ്ഞിട്ടേയുള്ളൂ. കേരളത്തിലെ ജാതി കോമരങ്ങള്‍ തുള്ളിയാര്‍ക്കുന്നതുകണ്ട് ഇവിടം ഭ്രാന്താലയമാണ്‌ എന്ന് പരിതപിച്ചുപോയ സ്വാമിജിയെയും അങ്ങനെയൊരു കരിപുരണ്ട കാലത്ത് നിന്നും നമ്മുടെ നാടിനെ കൈപിടിച്ചുയര്‍ത്തിയ ശ്രീനാരായണ ഗുരുവിനെയും, അയ്യങ്കാളിയെയും മറ്റനേകം നവോത്ഥാന നായകരെയും കഴിഞ്ഞ കുറച്ചു ദിവസമായി വല്ലാതെ ഓര്‍ത്തു പോകുന്നു. കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു പുതിയ മന്ത്രി വന്നാല്‍ തകര്‍ന്നു പോകാന്‍ മാത്രം കെട്ടുറപ്പില്ലാത്ത ഒരു മത സൗഹാര്‍ദ്ദ അന്തരീക്ഷമാണോ ഒരു നൂറ്റാണ്ടിലേറെ കാലം സാമൂഹിക പരിഷ്കര്‍ത്താക്കള്‍ പടവെട്ടി നേടിയെടുത്തത് എന്നും സംശയിച്ചു പോകുന്നു.

ജാതി മത ശക്തികളുടെ പിന്തുണ കൊണ്ടാണ് തിരഞ്ഞെടുപ്പ് വിജയിച്ചത് എന്നോ, അധികാരത്തില്‍ എത്തിയത് എന്നോ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സോ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളോ ഒരിക്കലും സമ്മതിച്ചു തരില്ല. മാത്രമല്ല, ജാതി സംഘടനകളുടെ വോട്ടു കൊണ്ടാണ് എതിരാളികള്‍ വിജയിച്ചത് എന്ന് ഗുരുതരമായ ഒരു ആരോപണമായി വെക്കുകയും ചെയ്യും. അമേധ്യം എറിഞ്ഞു ഒരാളെ നാറ്റിക്കുന്നതിനേക്കാള്‍ നാറ്റമുണ്ടാക്കുന്നതാണ് അത്തരമൊരു ആരോപണം. കാരണം കേരളത്തിന്‍റെ പൊതു മണ്ഡലം അങ്ങനെയാണ് നവോത്ഥാന കാലത്തിനു ശേഷം രൂപപ്പെട്ടിട്ടുള്ളത്. പരസ്യമായി ജാതി പറയുന്നതും, ചോദിക്കുന്നതും ജാതിക്കു വേണ്ടി വാദിക്കുന്നതും മോശമായതും പരിഷ്കൃത സമൂഹത്തിനു ചേരാത്തതുമാണ് എന്ന് ഉപമനസ്സില്‍ എവിടെയോ കോറിയിട്ടിട്ടുണ്ട്. ഉള്ളിന്‍റെയുള്ളില്‍ പഴകിയ ജാതി ചിന്തകള്‍ മങ്ങി കിടക്കുന്ന ആളുകള്‍ക്ക് പരസ്യമായി അത് കേരള സമൂഹത്തിനു മുന്നില്‍ പറയാന്‍ മടിയുമുണ്ട്.

അങ്ങനെ ഒരു സാഹചര്യത്തിലാണ് അഞ്ചാം മന്ത്രി ചര്‍ച്ചയാവുന്നത് . 72 MLA മാരുടെ പിന്തുണയില്‍ നിലക്കുന്ന യുഡിഎഫ് സര്‍ക്കാരില്‍ രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് ഒരു മത്രി കൂടെ വേണമെന്ന് ആവശ്യപ്പെടുന്നു. അത് ചോദിക്കാന്‍ ലീഗിന് അര്‍ഹതയുണ്ടെന്നു എല്ലാ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിസഭ ഉണ്ടായ ദിവസം മുതല്‍ പറയുന്നു. ലീഗ് അതൊരു ആവശ്യമായി ഉന്നയിച്ചപ്പോള്‍ സാമുദായിക സംതുലിതാവസ്ഥ തകര്‍ന്നു പോകുമെന്ന് പേടിക്കുന്നു, പ്രചരിപ്പിക്കുന്നു. തികച്ചും രാഷ്ട്രീയമാണ് ലീഗിന്‍റെ ആവശ്യം. ഇരുപതു എമ്മെല്ലേ ഉള്ള പാര്‍ട്ടിയാണത്. 38 MLA ഉള്ള കോണ്‍ഗ്രസിന്‌ 10 മന്ത്രിമാരാണ് ഉള്ളതെങ്കില്‍ 20 MLA മാര്‍ ഉള്ള ലീഗിന് ആര് മന്ത്രിമാരെ ആവശ്യപ്പെടാനും കണക്കനുസരിച്ച് ലഭിക്കാനും അര്‍ഹതയുണ്ട്. അത് സമുദായത്തിന്‍റെ കണക്കില്‍ അല്ല; യു ഡി എഫിലെ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടി എന്ന ഗണത്തിലാണ്. മാത്രമല്ല, തിരഞ്ഞെടുപ്പില്‍ അമ്പേ തകര്‍ന്നു പോകുമായിരുന്ന കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയ പാര്‍ട്ടി എന്ന നിലയിലും കൂടിയാണ്. 82 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ 38 എണ്ണത്തില്‍ മാത്രമേ ജയിച്ചുള്ളൂ. 85 സീറ്റില്‍ മത്സരിച്ച സിപിഎമ്മാകട്ടെ 45 സീറ്റില്‍ വിജയിച്ചു. കൊല്ലം, ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ്‌ ജില്ലകളില്‍ കോണ്‍ഗ്രസിന്‌ എമ്മെല്ലേ മാര്‍ ഇല്ല എന്നതും ഓര്‍ക്കണം. മന്ത്രിക്കാര്യത്തില്‍ വഷളത്തരം മാത്രം വിളമ്പി കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന സുകുമാരന്‍ നായരുടെ സംഘടനയുടെ ആസ്ഥാനം നിലകൊള്ളുന്ന കോട്ടയം ജില്ലയിലും തൊട്ടടുത്ത ആലപ്പുഴ ജില്ലയിലും കോണ്‍ഗ്രസിന്‌ രണ്ടു വീതമാണ് സീറ്റുകള്‍.

മന്ത്രി തര്‍ക്കം മുറുകി വന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിലെ ചില ഉന്നത കുലജാതരാണ് ജാതി സമവാക്യത്തിന്‍റെ താളം തെറ്റാന്‍ പോകുന്നു എന്നാ കണ്ടുപിടുത്തം നടത്തിയത്. അങ്ങനെ പേടിയുള്ള നേതാക്കള്‍ ചെയ്യേണ്ടത് തിരഞ്ഞെടുപ്പില്‍ സ്വന്തം ജാതിക്കാരെ കൊണ്ട് കോണ്‍ഗ്രസിന്‌ വോട്ടു ചെയ്യിപ്പിച്ചു കൂടുതല്‍ സീറ്റുകള്‍ നേടണമായിരുന്നു. അതിനു കഴിയില്ല എന്നകാര്യം ജാതി പറയുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് നന്നായി അറിയാം. പെരുന്നയില്‍ നിന്നോ പാലായില്‍ നിന്നോ ചേര്‍ത്തലയില്‍ നിന്നോ മര്‍ക്കസില്‍ നിന്നോ തിട്ടൂരമിറക്കിയാലൊന്നും ജനം വോട്ടു ചെയ്യില്ല. പാണക്കാട്ടു നിന്ന് പറഞ്ഞാല്‍ വോട്ടു ചെയ്യുന്നത്, തങ്ങള്‍ ആത്മീയ നേതാവായത് കൊണ്ടല്ല, മുസ്ലിം ലീഗിന്‍റെ പ്രസിഡന്റ്‌ ആയതു കൊണ്ടാണ്. അല്ലെങ്കില്‍ മലപ്പുറത്ത്‌ എത്രയോ തങ്ങന്മാര്‍ ഉണ്ട്.... കാന്തപുരം സുന്നി ഗ്രൂപ്പിലും കുറെ അധികം തങ്ങന്മാര്‍ ഉണ്ട്. അവര്‍ പറയുന്നതെല്ലാം മുസ്ലിംകള്‍ കേള്‍ക്കുക കൂടി ഇല്ലല്ലോ. ചുരുക്കത്തില്‍ ജാതി നോക്കിയല്ല കേരളത്തിന്‍റെ രാഷ്ട്രീയം തിരിയുന്നത്. എങ്കിലും ജാതി പറയുന്ന വെള്ളാപ്പള്ളിയുടെയും സുകുമാരന്‍ നായരുടെയും വായ്‌ നാറ്റം നാം നിരന്തരം അനുഭവിക്കേണ്ടി വരുന്നു. യു ഡീ എഫിലെ ഘടക കക്ഷികള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു തീര്‍ക്കേണ്ട പ്രശ്നത്തില്‍ ഈ രണ്ടു വിടുവായന്മാര്‍ക്ക് എന്താണ് കാര്യം എന്ന് അന്വേഷിച്ചാല്‍ സത്യം വെളിവാകും. അവര്‍ അവരുടെ ജാതിക്കു എന്തെങ്കിലും മെച്ചമുണ്ടാകുമെന്നു കരുതിയോ സ്വന്തമായി എന്തെങ്കിലും നേട്ടമുണ്ടാകുമെന്നു കരുതിയോ അല്ല ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്‌. മറിച്ചു കോണ്‍ഗ്രസിലെ ചില മൂപ്പീല്‍സുകള്‍ നിരന്തരം ആവശ്യപ്പെട്ടതിന്‍റെ ഫലമായാണ് ഈ വര്‍ഗീയത ചവര്‍ക്കുന്ന വാക്കുകള്‍ പുറത്തു വന്നത്. കേരളത്തിന്‍റെ സാമൂഹിക പരിസരം എത്രമാത്രം മലിനമാകുന്നെന്നോ എന്തുമാത്രം വര്‍ഗീയ ചിന്തകള്‍ ഈ അക്കൗണ്ടില്‍ കുടം തുറന്നു വിടപ്പെട്ട ഭൂതം പോലെ നമുക്കിടയില്‍ വ്യാപിക്കുന്നെന്നോ പ്രസ്താവന ഇറക്കുന്നവരോ അതിനു പ്രേരിപ്പിക്കുന്നവരോ തിരിച്ചറിയുന്നില്ല.

അഞ്ചാം മന്ത്രി ചര്‍ച്ചകള്‍ കേരളത്തിന്‍റെ സാമൂഹിക വികസനത്തെ അരനൂറ്റാണ്ട് പുറകോട്ടു വലിച്ചിട്ടുണ്ട്. രാഷ്ട്രീയമായ ഒരുകാര്യത്തെ സാമുദായികമായും വര്‍ഗീയമായും വ്യാഖ്യാനിച്ച നേതാക്കളും ജാതി നേതാക്കളും "കൊടി കെട്ടിയ" മാധ്യമ സുഹൃത്തുക്കളും നിര്‍ബ്ബന്ധമായും ചില കണക്കുകള്‍ ഒത്തു നോക്കണം. മുസ്ലിം സമുദായത്തിലെ ഒരു സംഘടനയും ഒരു മന്ത്രി കൂടി വേണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. സമുദായത്തിന്‍റെ കാര്യം നോക്കാന്‍ ലീഗിനെ കുത്തക പാട്ടത്തിനു കൊടുത്തത് കൊണ്ടല്ല അവരാരും ഇതൊന്നും ആവശ്യപ്പെടാതിരുന്നത്. മറിച്ചു ലീഗിനെ സമുദായത്തിന്‍റെ പാര്‍ട്ടി എന്നനിലയില്‍ അല്ല മുസ്ലിം സംഘടനകള്‍ വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌, ബിജെപി തുടങ്ങി കാക്കതൊള്ളായിരം പാര്‍ട്ടികള്‍ക്കിടയിലെ ഒരു പാര്‍ട്ടി മാത്രമായാണ് കാണുന്നത്.

മേല്പറഞ്ഞതെല്ലാം മാറ്റിവച്ച് സമുദായ കണക്കുകള്‍ പരിശോധിച്ചാലോ...സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കാണുന്ന ചില കണക്കുകള്‍ വാദത്തിനു വേണ്ടി ഇവിടെ കുറിക്കട്ടെ. യു ഡി എഫിലെ ആകെ MLA മാര്‍ 72 . ഹിന്ദു -26 മന്ത്രിമാര്‍ -9 സ്പീക്കര്‍ 1, മുസ്ലിം MLA മാര്‍ 27 , മന്ത്രിമാര്‍ 5 , ക്രിസ്ത്യന്‍ MLA മാര്‍ 19 , മന്ത്രിമാര്‍ 5 +1 ( അനൂപ്‌) ഡെപ്യൂട്ടി സ്പീക്കര്‍ 1 , ചീഫ് വിപ്പ് 1. മന്ത്രി സഭ നിലനിര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന സമുദായത്തിന് ഒരു പദവി കൂടി ലഭിച്ചാല്‍ എന്താ ..... ആകാശം ഇടിഞ്ഞു വീഴുമോ.... ഒരു കാര്യം, ഈ കണക്കുകള്‍ ഇതേവരെ ഒരു ലീഗ് നേതാക്കളോ മുസ്ലിം സംഘടനകളോ ഉന്നയിച്ചിട്ടില്ല എന്നോര്‍ക്കണം.

വര്‍ഗീയത മനസ്സില്‍ സൂക്ഷിക്കുകയും ഖദര്‍ ധരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിലെ ചില ജാതി കോമരങ്ങള്‍ മാത്രമല്ല, കേരളത്തിന്‍റെ
നവോത്ഥാനത്തിനും
സാമൂഹിക പരിഷ്കരണത്തിനും ഏറെ വിയര്‍പ്പൊഴുക്കി എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കള്‍ - വിഎസും കോടിയേരിയും വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെക്കുന്ന വിധത്തിലാണ് പ്രതികരിച്ചത്. അഞ്ചാം മന്ത്രി വന്നാല്‍ സാമുദായിക സൗഹാര്‍ദ്ദം തകരുമെന്ന് ഒരു വിലയിരുത്തലും നടത്താതെ വിളിച്ചു പറഞ്ഞുകളഞ്ഞു. ഇങ്ങനെ പറയും മുന്‍പ് വി എസ് സ്വന്തം മന്ത്രിസഭയിലെ സമുദായ സംതുലിതാവസ്ഥ എങ്ങനെയായിരുന്നു എന്ന് ഒന്നു പരിശോധിക്കേണ്ടതായിരുന്നു. ആ കണക്കുകള്‍ എത്ര മോശമായിരുന്നു എന്ന് അപ്പോള്‍ മനസിലാകും. അന്ന് ഭരണ കക്ഷിയിലെ രണ്ടാമത്തെ പാര്‍ട്ടിയുടെ എല്ലാ മന്ത്രിമാരും ഒരേ ജാതിക്കാരായിരുന്നു. വി എസ ഉള്‍പ്പെടെ ആ ജാതിക്കു ഏഴു മന്ത്രിമാരായിരുന്നു. ഒരു സംഘടനയോ, രാഷ്ട്രീയ പാര്‍ട്ടിയോ, ഏതെങ്കിലും സമുദായമോ അത് തെറ്റാണെന്നോ ജാതി സമവാക്യം തെറ്റിയെന്നോ ആരോപിച്ചില്ല. ഇപ്പോള്‍ യു ഡി എഫ് മന്ത്രിസഭക്ക് മാത്രം എന്തെ ഇങ്ങനെ ഒരു വിവാദം...മന്ത്രിയെ തീരുമാനിക്കുന്നതില്‍ ജാതിയല്ല, പാര്‍ട്ടിയാണ് കാര്യം എന്നോ, കഴിവാണ് നോക്കേണ്ടത് എന്നോ, പറഞ്ഞിരുന്നതെങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ അവശേഷിക്കുന്നു എന്ന് പറയാമായിരുന്നു. കഷ്ടം , ദീപസ്തംഭം............ ( തുടരും)

No comments:

Post a Comment