Friday 20 April 2012

അടുക്കള മാലിന്യം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യുന്നു....?

അടുക്കള മാലിന്യം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യുന്നു....?

 ഓരോ ദിവസവും പച്ചക്കറികളുടെയും പഴ വര്‍ഗ്ഗങ്ങളുടെയും വില കുതിച്ചുയരുന്നു...
കറിവേപ്പില പോലും വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ് നാമിപ്പോള്‍.
മുളക്, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, ചീര, കോവക്ക, കുമ്പളം, പാവക്ക, പയര്‍, തുടങ്ങിയവയെല്ലാം നമ്മുടെ വീടിന്‍റെ ഇത്തിരിവട്ടത്തില്‍ വളര്‍ന്നിരുന്ന കാലത്ത് ബന്ധുക്കളോ മറ്റോ വിരുന്നിനു വരുമ്പോള്‍ മാത്രമായിരുന്നു ചന്തകളില്‍ നിന്ന് പച്ചക്കറി വാങ്ങിയിരുന്നത്. പച്ചക്കറി കൃഷി കൂടുതലായി ഇല്ലാതിരുന്ന വീട്ടുകാരും ചന്തകളില്‍ നിന്ന് കറി ഇനങ്ങള്‍ അധികമായി വാങ്ങിയിരുന്നില്ല. വാഴക്കൂമ്പും ചേമ്പിന്‍ താളും മുരിങ്ങ ഇലയും പയര്‍ ഇലയും, തഴുതാമയും ചക്കക്കുരുവും ഒക്കെ ഉപയോഗിച്ച് രുചികരമായ കറികള്‍ വെച്ചിരുന്നു.

ഇപ്പോള്‍, സമയക്കുറവും മറ്റു പല ഘടകങ്ങളും കാരണം നമുക്ക് പച്ചക്കറി മാര്‍ക്കറ്റിനെ ആശ്രയിക്കേണ്ടി വരുന്നു. തീവില കൊടുത്തു മാരക വിഷമാണ് നാം കഴിക്കാന്‍ വാങ്ങുന്നത് എന്ന് നാം ബോധപൂര്‍വം മറക്കുകയാണോ..?  നമ്മുടെ മേലനങ്ങാ ശീലത്തിനു വിഷം കഴിച്ചു നമ്മോടു തന്നെ പകരം വീട്ടുകയാണോ... ? മുന്‍പ് കറിവേപ്പില ആരുംവിലയ്ക്ക് വാങ്ങില്ലായിരുന്നു. എല്ലാ കിണറുകളുടെയും അടുത്ത് കുറച്ചു കറിവേപ്പിലയും മറ്റു ചെടികളും വെച്ചു പിടിപ്പിച്ചിരുന്നു. വെള്ളം കോരുമ്പോള്‍ ഒരുതൊട്ടി വെള്ളം ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കും. കിണറിലേക്ക് ഒഴുക്ക് വെള്ളം വീഴുന്നത് തടയാനും വെള്ളം ശുദ്ധീകരിക്കാനും ഇത് സഹായിച്ചിരുന്നു. മോട്ടോറും പൈപ്പ് കണക്ഷനും വന്നതോടെ വെള്ളം കോരേണ്ട ആവശ്യം ഇല്ലാതാവുകയും കിണറിന്‍റെ അടുത്തുണ്ടായിരുന്ന സസ്യ ലോകം ഇല്ലാതാവുകയും ചെയ്തു.

ഏഴെട്ടു വര്‍ഷം മുന്‍പ് വരെ പത്തോ ഇരുപതോ രൂപയ്ക്കു പച്ചക്കറി വാങ്ങിയാല്‍ കുറച്ചു കറിവേപ്പിലയും മല്ലിയിലയും ഫ്രീ ആയി കിട്ടുമായിരുന്നു. ഇപ്പോള്‍ കറിവേപ്പില തൂക്കി വാങ്ങണം. കറികള്‍ക്ക് കറിവേപ്പില എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ മാര്‍ക്കെറ്റ് ലോബി അത് വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങി.
വിലകിട്ടുമെന്ന്‍ അറിഞ്ഞപ്പോള്‍ വിഷം തളിച്ച വാടിപ്പോകാത്ത കറിവേപ്പിലകള്‍ വിപണിയിലെത്തി. പക്ഷെ ഗുണവും മണവും അതിനു നഷ്ടപ്പെട്ടെന്നു മാത്രം. കറിവേപ്പിലയും അതിന്‍റെ മണവും അന്യം നിന്ന് പോകുമ്പോള്‍ നാം ഇപ്പോഴും ഒരു ചടങ്ങ് പോലെ പ്ലാസ്റ്റിക്‌ സമാനമായ കറിവേപ്പില കറികള്‍ക്കിടുന്നു.... മാരകമായ വിഷമാണെന്ന് തിരിച്ചറിഞ്ഞിട്ടും കറിവേപ്പിലക്ക് പകരം കറികളില്‍ ചേര്‍ക്കാന്‍ നമുക്കൊന്നുമില്ല. വിഷമില്ലാത്ത ഒരു മൂട് കറിവേപ്പ് നമ്മുടെ വീടിന്‍റെ ചുമരിനോട് ചേര്‍ന്ന് നടാനും നമുക്ക് കഴിയുന്നില്ല. സമയക്കുറവുണ്ടാകാം -എങ്കിലും ....!!!.

കറിവേപ്പില ഒരു സൂചന മാത്രമാണ്. ജീവിതത്തിലും ദൈനംദിന ജീവിതത്തിലും. നമ്മുടെ ഗുണവും മണവും ഊറ്റിയെടുത്ത ശേഷം കറിവേപ്പില പോലെ ( വി എസ് പറഞ്ഞത് പോലെ അല്ല......) നാം കുടുംബത്തില്‍ നിന്ന്, ജോലിയില്‍ നിന്ന്, രാഷ്ട്രീയത്തില്‍ നിന്ന്, സാമൂഹിക ജിവിതത്തില്‍ നിന്ന്, ഒക്കെ വലിച്ചെറിയപ്പെടുന്നു. കൊടും വിഷമാണെന്ന് അറിഞ്ഞിട്ടും പലപ്പോഴും ഒരു ചടങ്ങുപോലെയോ നിര്‍ബ്ബന്ധിത വ്യവസ്ഥപോലെയോ നമുക്ക് കുടുംബവും ജോലിയും രാഷ്ട്രീയവും ഒക്കെ തുടരേണ്ടിയും വരുന്നു. കറിവേപ്പില പോലെ വിപണിയുടെ തന്ത്ര മന്ത്രങ്ങളിലും പരസ്യ കുതന്ത്രങ്ങളിലും മയങ്ങി ചില്ലിട്ടതും ചില്ലില്‍ ഇട്ടതും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞതും ടിന്നിലടച്ചതും മറ്റു പലതും വാങ്ങുന്നു, കഴിക്കുന്നു...

ഇവിടെയാണ്‌ ആദ്യം കുറിച്ച ചോദ്യത്തിന് പ്രസക്തി വരുന്നത്. അടുക്കള മാലിന്യം കൊണ്ട് നാം എന്ത് ചെയ്യുന്നു...? ഒരു വീട്ടില്‍ നിന്ന് ശരാശരി മൂന്നു കിലോ മാലിന്യമാണ് ദിവസവും പുറംതള്ളുന്നത്. ഇതില്‍ ജൈവവും അജൈവവുമായ പദാര്‍ഥങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പ്ലാസ്റ്റിക് പോലെ ഒരിക്കലും നശിക്കാത്തതും മണ്ണിന്‍റെ ഘടന തന്നെ മാറ്റിക്കളയുന്ന തരം  രാസ വസ്തുക്കളും ഒരുമിച്ചാണ് നാം പുറത്തേക്കു കളയുന്നത്. മാലിന്യ കൂമ്പാരങ്ങളില്‍ നിന്ന് ഒരിക്കലും ഇത് വേര്‍തിരിക്കാന്‍ കഴിയില്ല.
ജൈവ മാലിന്യങ്ങള്‍ പ്രകൃതിക്കോ മനുഷ്യനോ ദോഷകരമായി ബാധിക്കുന്നതല്ല.
അവ മണ്ണില്‍ അലിഞ്ഞു ചേരുന്നതാണ്. എന്നാല്‍ പ്ലാസ്റ്റിക്കും മറ്റു അജൈവ പദാര്‍ഥങ്ങളും മണ്ണിന്റെ ഘടനയെ ബാധിക്കുന്നതും അപകടകരവുമാണ്.

യഥാര്‍ത്ഥത്തില്‍ ജൈവ മാലിന്യം വീടുകളില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് നാം പ്ലാസ്റ്റിക്കും  പുറം തള്ളുന്നത്.  എന്നാല്‍  ജൈവ മാലിന്യം വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധാരണ നേരിടുന്ന പ്രശ്നങ്ങള്‍ കാരണമാണ് അവ വഴിയരികില്‍  വലിച്ചെറിയാന്‍   നമ്മെ പ്രേരിപ്പിക്കുന്നത്. വീട്ടു വളപ്പില്‍  മാലിന്യം കളയാന്‍ സ്ഥലമില്ലാതാകുക, ദുര്‍ഗന്ധം, ഈച്ചകളും പുഴുക്കളും സൃഷ്ടിക്കുന്ന ശല്യം, തുടങ്ങിയ പ്രശ്നങ്ങള്‍  നേരിടേണ്ടി വരുമ്പോള്‍ എങ്ങനെയെങ്കിലും മാലിന്യം ഒഴിവാക്കാന്‍ വീട്ടുകാര്‍  ശ്രമിക്കുന്നു. ചില പഞ്ചായത്തുകളും നഗര സഭകളും വീടുകളില്‍ നിന്ന് ഇപ്പോള്‍ നേരിട്ട് മാലിന്യം ശേഖരിക്കാറുണ്ട്. മാസം നൂറു രൂപ വീട്ടുകാര്‍ നല്‍കണം. റോഡില്‍ പലയിടത്തായി വലിച്ചെറിഞ്ഞു കൊണ്ടിരുന്ന മാലിന്യം ഏതെങ്കിലും ഒരു സ്ഥലത്ത് കൊണ്ട് കൂട്ടിയിടുന്നതിനപ്പുറം കാര്യമായി ഒന്നും ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്കായി ലക്ഷങ്ങളും കോടികളും ചിലവിട്ടശേഷം കാര്യമായ തുടര്‍പ്രവര്‍ത്തനങ്ങളോ അവലോകനമോ ഇല്ലാതെ പദ്ധതികള്‍ പാഴാക്കുകയാണ് മിക്ക സ്ഥലങ്ങളിലും. നന്നായി പദ്ധതികള്‍ നടപ്പിലാക്കുന്നവരുമുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേരും കാര്യമായി ഒന്നും ചെയ്യാത്തവരാണ്.

ചുരുക്കത്തില്‍, നേരത്തെ പണം മുടക്കാതെ പ്രകൃതിക്ക് ദോഷം വരുത്തുന്നു. ഇപ്പോള്‍ മാസം നൂറു രൂപ നല്‍കി പ്രകൃതി നാശത്തിനു കൂട്ടുനില്‍ക്കുന്നു.

ഇപ്പോള്‍, വീണ്ടും ആദ്യത്തെ ചോദ്യം കൂടുതല്‍ ഗൗരവമുള്ള ഒന്നായി മാറുന്നു.

അടുക്കള മാലിന്യം കൊണ്ട് നാം എന്ത് ചെയ്യും.....?ആര്‍ക്കു വേണ്ടിയാണ് നാം മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് എന്നത് വളരെ പ്രധാനമാണ്. സബ്സിഡി വാഗ്ദാനം ചെയ്തു സര്‍ക്കാര്‍ ചെയ്യേണ്ടതല്ല ഇത്. ഓരോരുത്തരും സ്വയം ചെയ്യേണ്ട കാര്യങ്ങള്‍      . .  പ്രകൃതി ഇതുപോലെ ഇത്രയെങ്കിലും മനോഹരമായി ( ഇപ്പോള്‍ മനോഹരമാണെന്ന് പൂര്‍ണ്ണമായ അഭിപ്രായം ഇല്ല...എങ്കിലും ) വരും നാളുകളിലും ഉണ്ടായിരിക്കണം എന്ന് നാം തിരിച്ചറിയണം. ഇന്നത്തെ തലമുറ അനുഭവിച്ച പ്രകൃതി വിഭവങ്ങള്‍ വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും അതവര്‍ക്ക് നിഷേധിക്കാന്‍ നമുക്ക് അവകാശമില്ലെന്നും തിരിച്ചറിയണം. നാം ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ല, ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മറ്റു മനുഷ്യരും ഇനി വരാനിരിക്കുന്ന മനുഷ്യരും ഇതര ജീവജാലങ്ങളും കൂടിയാണെന്നും ഓര്‍ക്കണം. രോഗതുരമാണ് നമ്മുടെ ജീവിത ശൈലി എന്ന് മനസ്സിലാക്കണം. പൊള്ളുന്ന വിലകൊടുത്തു വിഷം നിറഞ്ഞ ആഹാര സാധനങ്ങളാണ് നാം കഴിക്കുന്നത്‌ എന്നും അതില്‍ നിന്ന് ഒരു മാറ്റം നമുക്ക് വേണം എന്നും വരും തലമുറയ്ക്ക് വിഷമില്ലാത്ത ആഹാരം കൊടുക്കാന്‍ നാം കരുതല്‍ എടുക്കണമെന്നും ചിന്തിക്കണം. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വര്‍ധിച്ചു വരുന്നത് നമ്മുടെ ആഹാര ശീലങ്ങള്‍ കൊണ്ട് കൂടിയാണ് എന്ന് അറിയണം. ഇത്രയും കാര്യങ്ങള്‍ ചിന്തിച്ചാല്‍ തന്നെ പുതിയൊരു ജീവിത ശീലത്തിനു നാം തയാറാകും. പുതിയൊരു മനോഭാവം നാം രൂപപ്പെടുത്തും. അങ്ങനെ ഒരു മനോഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇനി വായിക്കുക......

വളരെ രസകരമായ ഒരു ഗയിം ആണ് ഇപ്പോള്‍ നമ്മുടെ മുന്‍പില്‍. 
ദിനംപ്രതി കുമിഞ്ഞു കൂടുന്ന അടുക്കള മാലിന്യം. അത്  നിക്ഷേപിക്കാനുള്ള സ്ഥല പരിമിതി. പുറത്തു കളയാന്‍ പ്രയാസം. പൊള്ളുന്ന പച്ചക്കറിവില. ജീവന് ദോഷകരമായ രാസ വസ്തുക്കള്‍, സമയക്കുറവ്.

ഈ ആറു  പ്രശ്നങ്ങള്‍ ഒരുമിച്ചു പരിഹരിക്കപ്പെടണം. അധികം മുതല്‍ മുടക്കാതെയും സമയം കളയാതെയും വേണം. 

ഒരു പരിഹാര ചങ്ങല (solution  Chain ) യിലൂടെ നമുക്കിത് പരിഹരിക്കാം.  ദിവസവും അഞ്ചു മിനിട്ട് സമയം ചിലവഴിച്ചാല്‍ മതി. അടുക്കളയിലെ ദൈനംദിന പരിപാലന ക്രമത്തില്‍ ഒരല്‍പം ചിട്ടയും ശ്രദ്ധയും കൂടി ഇതിനു ആവശ്യമാണ്‌. എങ്കില്‍ തീരെ സ്ഥലം കളയാതെ, സമയം കളയാതെ ചുവടെ ചേര്‍ക്കുന്ന കാര്യങ്ങള്‍ സാധ്യമാകും.
1 . മാലിന്യ നിര്‍മ്മാര്‍ജ്ജനം.
2 .  മാനസിക ഉല്ലാസം
3 . വിഷ രഹിതമായ പച്ചക്കറി
4 . സാമ്പത്തിക ലാഭം
5 . രോഗ രഹിതമായ ശരീരം
6 . അഭിമാനം

അടുക്കള മാലിന്യം നാം എന്ത് ചെയ്യണം....? 

മാലിന്യം വേര്‍തിരിക്കുക എന്നതാണ് സംസ്കരണത്തിന് ഏറ്റവും ആവശ്യം വേണ്ടത്. ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കാന്‍ കഴിഞ്ഞാല്‍ സംസ്ക്കരണത്തി
ന്‍റെ   എഴുപതു ശതമാനം പൂര്‍ത്തിയായി. വീട്ടില്‍ വളരെ സുഗമമായി ഇത് സാധിക്കും. അടുക്കളയില്‍ ഒരു തയ്യാറെടുപ്പാണ് ഇതിനു വേണ്ടത്.

ആദ്യം വീട്ടില്‍ ഉണ്ടാകാന്‍ ഇടയുള്ള മാലിന്യങ്ങള്‍ നമുക്ക് തരംതിരിക്കാം.

1 . പുറത്തു നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ട് വരുന്ന പേപ്പറുകള്‍, പേപ്പര്‍ കവറുകള്‍,

2 .മീനും ഇറച്ചിയും പാലും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകള്‍, ക്യാരി ബാഗുകള്‍.
3 . അരി കഴുന്ന വെള്ളം (കാടി) പാത്രങ്ങള്‍ കഴുകുന്ന വെള്ളം.
4 . പച്ചക്കറികളുടെയും മീന്‍, ഇറച്ചി തുടങ്ങിയവയുടെയും അവശിഷ്ടങ്ങള്‍.
5 . പൊട്ടിയ ഗ്ലാസ്സുകളുടെയും പാത്രങ്ങളുടെയും കേടായ
ള്‍ബുകളുടെയും  ചില്ലുകള്‍.
6 . ഭക്ഷണാവശിഷ്ടങ്ങള്‍.

ഇതില്‍ പേപ്പര്‍ ഇനത്തില്‍ വരുന്നവ അടുക്കി വയ്ക്കുക. പത്രക്കടലാസിനു കിലോക്ക് 7 -8 രൂപ ലഭിക്കും. മറ്റു പത്രങ്ങള്‍ക്കൊപ്പം വില്‍ക്കാം. നനഞ്ഞ കടലാസുകള്‍ അടുപ്പിന്‍റെ പരിസരത്ത് വച്ചോ  മറ്റെവിടെയെങ്കിലും നിവര്‍ത്തി വച്ചോ ഉണക്കി അടുക്കി വയ്ക്കുക.

ഒരു നൂല്‍ കമ്പിയോ കുട കമ്പിയോ അടുക്കള വാതിലിനു പുറത്തു ചുമരില്‍ തൂക്കിയിടുക. വലിയ കവറുകള്‍ മടക്കി വേണം കൊളുത്തിയിടാന്‍.  മീനും  ഇറച്ചിയും  കൊണ്ടു വരുന്ന കാരി ബാഗുകള്‍ കഴുകിയ  ശേഷം ഇതില്‍ കൊളുത്തിയിടുക. കഴുകാതെ ഒരു കാരണവശാലും സൂക്ഷിക്കരുത്‌. വൃത്തിയായ പ്ലാസ്റ്റിക് മാത്രമേ പുനരുപയോഗിക്കാനും വില്‍ക്കാനും കഴിയുകയുള്ളൂ. മാത്രമല്ല കവറുകളില്‍ അഴുക്കു ഉണങ്ങിപിടിച്ചാല്‍ പിന്നെ കഴുകി വൃത്തിയാക്കാന്‍ കൂടുതല്‍ സമയവും വേണം. 

അടുക്കളയുടെ ചുവരിനോട് ചേര്‍ന്ന് ഒരു പഴയ ചാക്കോ ബക്കറ്റോ വെയ്ക്കുക. പൊട്ടിയ ഗ്ലാസുകളും കുപ്പികളും ചില്ലുകളും ഇതില്‍ ഇട്ടു വെക്കുക. കുറച്ചുനാള്‍ കഴിയുമ്പോള്‍ വില്‍ക്കാവുന്നതാണ്.

ഇപ്പോള്‍ നമ്മുടെ വീട്ടിലെ അജൈവ മാലിന്യങ്ങള്‍ തരാം തിരിക്കപ്പെട്ടു. ഇനി ജൈവ മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നോക്കാം.

 വീടിനു പുറത്തു വെക്കാന്‍ അഞ്ചു പ്ലാസ്റ്റിക്‌ ചെടി ചട്ടികള്‍ വേണം. കമ്പോസ്റ്റ് ബിന്നുകളാണ് ഇവ. 
അടുക്കളയില്‍ ഒരു വേസ്റ്റ് ബിന്‍ സൂക്ഷിക്കുക. ഒരു പ്ലാസ്റ്റിക്‌ കവര്‍ ഇതില്‍ ഇറക്കി വെച്ച് പച്ചക്കറി അരിഞ്ഞതിന്‍റെയും മീനിന്‍റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ ഇതില്‍ ഇടുക. അലിഞ്ഞു ചേരുന്ന മാലിന്യങ്ങള്‍ എന്തും ഇതില്‍   ഇടാം. വൈകിട്ട് ഈ മാലിന്യങ്ങള്‍ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ചെടിച്ചട്ടിയിലേക്ക് ഇടുക. 10 - 12 ദിവസം കൊണ്ടു ഒരുചട്ടി നിറയും. അടുത്ത ചട്ടികളില്‍ ഇത് ആവര്‍ത്തിക്കുക. ഏകദേശം 40 ദിവസം കൊണ്ടു ഈ മാലിന്യങ്ങള്‍ കമ്പോസ്റ്റ് ആയി മാറും. കമ്പോസ്റ്റ് ചട്ടികള്‍ക്ക് ചുവട്ടില്‍ തുളയുണ്ടായിരിക്കണം. ഓരോ ചട്ടിയും നിറയുമ്പോള്‍ വായു കടക്കുന്ന വിധത്തില്‍ വല കൊണ്ടു മൂടണം. വായുവിന്‍റെ സാന്നിധ്യത്തിലാണ് ഇവിടെ കമ്പോസ്റ്റിംഗ് നടക്കുന്നത്.

ഒരു പ്രശ്നം നേരിടാനുള്ളത്, വായുവിന്‍റെ യഥാര്‍ത്ഥത്തില്‍ ഓക്സിജന്‍റെ  
അഭാവമുണ്ടായാല്‍ ദുര്‍ഗന്ധം   വരും.   ഉറുമ്പും, മറ്റു ചെറിയ ജീവികളും ഈ പാത്രത്തിലേക്ക് ആകര്‍ഷിക്കപ്പെടും. ഇതിനെ പ്രതിരോധിക്കാന്‍ pelrich composorb പോലുള്ള സൂക്ഷ്മാണു സഹായികള്‍ ഉപയോഗിച്ചാല്‍ മതി. (
pelrich composorb നെക്കുറിച്ച്  കൂടുതല്‍ അറിയാന്‍ വിളിക്കുക 9446914623.)  Composorb ഉപോഗിക്കുമ്പോള്‍ ദുര്‍ഗന്ധം   ഉണ്ടാകില്ല. മാലിന്യം സംസ്കരിക്കപ്പെട്ടു ഹ്യുമസ് ഉണ്ടാകുന്നു. Composorb ഉപയോഗിച്ചുണ്ടാകുന്ന ഹ്യുമസ് ഉപയോഗിച്ച് ഒരു റൗണ്ട് കമ്പോസ്റ്റിംഗ് കൂടി നടത്താം. വീണ്ടും ഉണ്ടാകുന്ന ഹ്യുമസ് ചെടിച്ചട്ടികളിലോ പ്ലാസ്റ്റിക്, പോളിത്തീന്‍ കവറുകളിലോ നിറച്ചു വിത്തുകള്‍ അതിലേക്കു നേരിട്ട് നടാം. മണ്ണിനു പകരമായ നടീല്‍ മാധ്യമമായും ചെടികള്‍ക്ക് വളമായും ഇത് ഉപയോഗിക്കാം.

വീട്ടില്‍ കുട്ടികളിലൂടെ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കൃഷിയുടെ മേന്മകള്‍ മനസ്സിലാകുന്നതിനും പുതിയൊരു ജീവിത സംസ്കാരം തുടങ്ങാനും സഹായകമാകും. വളരെ കുറഞ്ഞ സമയവും കുറച്ചു മാത്രം സ്ഥലവും (നാല് ചെടിച്ചട്ടി വെക്കാനുള്ളത്ര മാത്രം) ഉപയോഗിച്ച് വീടും നാടും നമുക്ക് വൃത്തിയാക്കാം. ഒപ്പം
വിഷമയമില്ലാത്ത പച്ചക്കറികളും
  ആരോഗ്യമുള്ള ശീലങ്ങളും പുതിയൊരു ജീവിത സംസ്കാരവും നമുക്ക് സൃഷ്ടിക്കാം.
കൂടുതലായി അറിയേണ്ടവര്‍ എഴുതുക : ansaripta @gmail .com ,
ansaripta @live.com 

3 comments:

  1. very good idea thanks http://insight4us.blogspot.in

    ReplyDelete
  2. thanks for this great idea http://insight4us.blogspot.in

    ReplyDelete
  3. Dr.C.N.Manoj, Scientist21 April 2012 at 23:11

    BENEFITS FOR THE STATE
    1.By domestic composting Kerala with 29 lakh houses will produce, @ 300 Kg organic fertilizer per house, 870000 MT of fertilser which is equivalent to 13000Mt of Urea, 2500 MT each of Potash and rock phosphate.
    2.The above organic fertilizer will provide 3 Lakhs MT of organic produce including vegetables and flowers per year.
    3.By employing domestic composting, the government reduces a massive expense in collection of waste, @ 2 L diesel for 1000 houses, the per day cost of waste collection from 20 lakhs houses will amount to Rs.20Lakhs/day, amounting to 73 Cr/year.
    4.By preventing the above diesel consumption, Kerala government can claim a massive carbon credit of 14600MT/Year

    ReplyDelete