Tuesday 10 December 2013

ഇന്ത്യയിലെ മുത്തശ്ശി പാർട്ടിയുടെ മഹാ റാണിയും രാജകുമാരനും വായിച്ചറിയാൻ



ഉത്തരേന്ത്യയിലെ തിരഞ്ഞെടുപ്പ് പൂരത്തിൽ നിങ്ങളുടെ പാർട്ടി അമ്പേ അടിപതറിപോയതിൽ വളരെ സന്തോഷമുണ്ട്. പാണ്ടൻ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന് നിങ്ങളെക്കുറിച്ച് ഞങ്ങളുടെ കുഞ്ചൻ നമ്പ്യാർ പാടിയിട്ടുണ്ട്. ഉമ്മാക്കികളും ഗിമ്മിക്കുകളും കൊണ്ട് പൂരം ജയിക്കാനാവില്ല എന്ന് നിങ്ങളോട് പലരും പറഞ്ഞിരുന്നതാണ്. മാത്രമല്ല, റിലയൻസ് പോലെയുള്ള വമ്പൻ മാർ കാശ് തരുമെങ്കിലും വോട്ടു തരാൻ അവർക്കാകില്ലെന്നും, ജനം എന്ന നൂറുകോടി ദരിദ്ര നാരായണന്മാരാണ് വോട്ടു കൊട്ടയുടെ ചുമതലക്കാർ എന്നും  പറഞ്ഞുതരാൻ ആരും കൊട്ടാരത്തിൽ ഉണ്ടായിരുന്നുമില്ല.

തിരഞ്ഞെടുപ്പ് ചിത്രം പൂർത്തിയായപ്പോൾ ചിലതൊക്കെ ഓർമ വന്നു. അതൊന്നു കുറിക്കട്ടെ.

ജീവിതത്തിലൊരിക്കലെങ്കിലും നാലാൾ കൂടുന്ന കവലയിൽ ഇറങ്ങി നിന്നിട്ടില്ലാത്ത മഹാനാണ് നിങ്ങളുടെ രാജ പ്രമുഖ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ  അങ്ങേരു മത്സരിച്ചാൽ രണ്ടക്ക സംഖ്യയിൽ എഴുതാൻ വോട്ടു കിട്ടില്ല. മനുഷ്യൻ എന്നാൽ കാശുകൊണ്ട് വാങ്ങാൻ കിട്ടുന്നതും കാൽ കാശിനു വിൽക്കാൻ പറ്റുന്നതുമായ ഒരു സാധനം എന്നാണു ആ സാധു കരുതിയിരിക്കുന്നത്.

ഈ പാവയ്ക്ക് പറ്റിയ കൂട്ടുണ്ട്... മണ്ടൻ സിംഗ് അലുവാലിയ... ഇവരെ ഓർക്കുമ്പോൾ വീണ്ടും ഞങ്ങളുടെ മലയാള ഭാഷ ശ്രേഷ്ടമാണല്ലോ എന്നോർത്ത് അഭിമാനിക്കും. ഇവടെ അതിനും ഒരു ചൊല്ലുണ്ട്... ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്... മോഹന സിങ്ങും മണ്ടൻ സിങ്ങും ചേർന്ന് രാജ്യത്തിന്റെ ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുന്നത് ലോകമെങ്ങും ഇപ്പോൾ ചർച്ചയാണ്. ഒരു രേഖയുടെ അടിസ്ഥാനത്തിലാണല്ലോ ദാരിദ്ര്യം നിർണ്ണയിക്കുന്നത്. ഇവർ രണ്ടുപേരും ചേർന്ന് ഒരു ദിവസം ആ രേഖയങ്ങു കുറച്ചു താഴ്ത്തി, മാറ്റിവരച്ചു.  ഇപ്പോൾ, ബഹു ഭൂരിപക്ഷം പേരും സർക്കാർ കണക്കിൽ ധനികരായി. അങ്ങനെ ദാരിദ്ര്യം നിർമാർജ്ജനം ചെയ്തു മഹത്തായ മാതൃക കാണിച്ചു. അപ്പോൾ, മഹാറാണിയുടെ രാജ സഭയിലെ, പ്രമുഖരായ പലരുമുണ്ടായിരുന്നെങ്കിലും, ആരും പറഞ്ഞില്ല, ഇത് മണ്ടത്തരമാണെന്ന്. അതൊക്കെ ആലോചിക്കാനും, ചിന്തിക്കാനും രാജകുമാരനോ മഹാറാണി തിരുമനസ്സിനൊ സമയമുണ്ടായിരുന്നില്ല. സമയം എങ്ങനെപോയി എന്ന് പറയാൻ ഞാൻ ആളല്ല.

വീരപ്പന്റെ പേരിനോട് സാമ്യമുള്ള ഒരു ഉപദേശകൻ മഹാ സഭയിൽ ഉണ്ടായിരുന്നല്ലോ. അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു ഡീസൽ പെട്രോൾ വില തീരുമാനിക്കാനുള്ള അധികാരം എണ്ണ കമ്പനികൾക്ക് തീറെഴുതി നൽകിയത്. ശത്രു പക്ഷത്തായിരുന്നെങ്കിലും, വരാൻപോകുന്ന അപകടം മുന്കൂട്ടികണ്ട് പഴയ ചുവപ്പുകോട്ടയിലെ സഖാക്കൾ പറഞ്ഞതല്ലേ, അപകടമാണ്, അഴിമതിയാണ്, കൈവിട്ട കളിയാണ് എന്നൊക്കെ... അങ്ങുന്നും കുമാരനും അതൊന്നും ചെവിക്കൊണ്ടില്ല. കുമാരനാകട്ടെ, ജൂബ്ബാക്കൈ ചുരുട്ടി കേറ്റി മാണി സാറിനെപോലെ ചിരിച്ചു, കാര്യങ്ങൾ ശരിവച്ചു. പെട്രോൾ ഡീസൽ വിലകൾ അങ്ങനെ കുതിച്ചു കയറുകയാണ്... നല്ലകാര്യം... അതില്ലാതെ രാജ്യം വികസിക്കുന്നില്ല എന്നാണല്ലോ രാജ പ്രമുഖ് പറയുന്നത്.

അരിയും പച്ചക്കറിയും ഗോതമ്പും ഉള്ളിയും ഒന്നും വാങ്ങി വല്ലതും വച്ച് കഴിക്കാൻ കഴിയാതെ ജനം പുതിയ വഴി തേടുകയാണ്. പച്ചവെള്ളം കുടിച്ചും പച്ചില കഴിച്ചും പാവങ്ങൾക്കിപ്പോൾ നല്ല ആരോഗ്യം. വിലക്കയറ്റം വാണംപോലെ കുതിക്കുമ്പോൾ, ചൊവ്വയിലേക്ക് വാണംവിടാൻ നമ്മൾ കാണിച്ച  ധൈര്യം പ്രശംസനീയം തന്നെ എന്നാണല്ലോ ഉപദേശകർ, വടക്കനുൾപ്പെടെ പറഞ്ഞത്. അതും നിങ്ങൾ അംഗീകരിച്ചു. അപ്പോഴും ചില ദോഷൈക ദൃക്കുകൾ, പട്ടിണി മാറ്റിയിട്ടു പോരെ എന്ന് ചോദിച്ചിരുന്നു.
പാചക വാതകമില്ലാതെ, പാചകം ചെയ്യാനുള്ള വിദ്യ മറന്നുപോയ ജനങ്ങളാണ് നമ്മുടേത്‌ എന്ന് നിങ്ങൾക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും, ആദ്യം ഗ്യാസുകുറ്റികളുടെ എണ്ണം കുറച്ചു. സബ്സിഡി നിർത്തലാക്കി. പിന്നെ അധാർ കാർഡ് - ബാങ്ക് അക്കൗണ്ട്‌ - പദ്ധതിയിലൂടെ തോന്നുമ്പോൾ വില വർദ്ധിപ്പിക്കാൻ അവസരമാക്കി.  ആധാറിനും  അക്കൌണ്ടിനും ഗ്യാസുകുറ്റിക്കും വേണ്ടി നാടായ നാടെല്ലാം ഓടി കിതച്ചു ജനം നട്ടം തിരിയുന്ന കാഴ്ച മദാമയോ കുമാരനോ അറിഞ്ഞില്ല. അതൊന്നും അറിയാതിരിക്കാൻ എല്ലാം ഭദ്രമാണ് എന്ന് ചുറ്റും നിന്ന് റിലയൻസിന്റെ കിങ്കിരന്മാർ ചെണ്ട കൊട്ടി. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്ന് ഞങ്ങളുടെ ശ്രേഷ്ഠ മലയാളം പഠിപ്പിക്കുന്നു. അതൊന്നു പറഞ്ഞുതരാൻ അന്തോണി സാറിനും തോന്നിയില്ല. അദ്ദേഹം ഞങ്ങളോട് പണ്ട് മുണ്ട് മുറുക്കിയുടുക്കാൻ പറഞ്ഞതാ.. അക്കാര്യം ഇഷ്ടപ്പെട്ടതിനാൽ ഞങ്ങൾ ഇവിടുന്നു പറഞ്ഞുവിട്ടു. ഇപ്പോൾ ഡൽഹിൽ മുണ്ടുടുപ്പിക്കുന്ന പണി ഏറ്റെടുത്തു കഴിയുകയാണല്ലോ.
എണ്ണവില കൂടുന്നതും അവശ്യ സാധനങ്ങളുടെ വില വർദ്ധിക്കുന്നതും രാജ്യത്ത് കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നും ജനങ്ങളെ എതിരാക്കുമെന്നും പറഞ്ഞു തരാൻ പാർട്ടി കൊട്ടാരത്തിൽ ആളില്ലാതെ പോയത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചു മാഡത്തിന്റെ തലപുകയുന്നുണ്ടോ....? അത്ഭുതം തന്നെ. ഞങ്ങളുടെ തലയൊന്നും അത്ര പുകയില്ല. കാരണം,  മഹാറാണി യ്ക്കും   ചിന്ന തമ്പുരാനും അറിയാമോ എന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷെ, നമ്മുടെ രാജ്യത്തെ പല പെട്രോൾ -ഡീസൽ പമ്പുകളുടെയും മുഖ്യ സഹകാരികൾ
പാർലമെന്റിലെ നിങ്ങളുടെ പാർട്ടിയിലെ പുലികളും സിംഹങ്ങളുമാണ്. എണ്ണവില കൂടുമ്പോൾ അവരുടെ കീശയുടെ കനം കൂടും. നാട്ടുകാരുടെ കീശയുടെ കനം കുറയും. എണ്ണവില കൂട്ടരുത് എന്ന് പറഞ്ഞു തരാൻ ആളില്ലാത്തത് അതുകൊണ്ടാണ്.
ഭക്ഷണം കഴിക്കാനും വിടുവായത്തരം പറയാനും മാത്രം അറിയാവുന്ന ഒരാളെ എറണാകുളം നാട്ടുരാജ്യത്തിന്റെ പ്രതിനിധിയായി അങ്ങോട്ട്‌ അയച്ചിരുന്നു. ഇതിയാൻ നല്ല കരിമീനും കൊഞ്ചും കപ്പലണ്ടിയും (പറങ്ങാണ്ടി യാണോ കപ്പലണ്ടി, കപ്പലണ്ടിയാണോ നിലക്കടല എന്ന വിഷയത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഒരു നൂറ്റാണ്ടിലേറെ കാലമായി നടക്കുന്ന തർക്കം തീർന്നിട്ടില്ല. അതുകൊണ്ട് ഇവിടെ കപ്പലണ്ടി എന്നാൽ വറത്തു കോരിയ കശുവണ്ടി എന്നാകുന്നു അർഥം.) കൊണ്ടുവന്നു  തന്നതിനാൽ അദ്ദേഹത്തെ അവിടുത്തെ ഭക്ഷ്യ മന്ത്രിയാക്കി. ഇതിയാൻ ചോറും കറിയും തിന്നു ശീലമുള്ള ആളല്ലാത്തതിനാൽ, അതുണ്ടാക്കുന്ന പ്രശ്നങ്ങൾ അറിയുകയുമില്ല. ഭാഗ്യം.
മോഡിയെന്ന കൊടും ഭീകരനെ പേടിച്ചു ജനങ്ങൾ മുത്തശ്ശി പാർട്ടിക്ക് കണ്ണുമടച്ചു കുത്തിക്കോളും എന്ന് അമ്മച്ചിക്ക് തലയണ മന്ത്രം പറഞ്ഞു തന്ന വിദ്വാൻ മാരൊക്കെ ഇപ്പോഴും അവിടൊക്കെ തന്നെയുണ്ടോ..... ഉണ്ടങ്കിൽ, ഒരു കട്ടൻ കാപ്പിയെങ്കിലും കൊടുക്കണം. മഹാ ബുദ്ധിമാന്മാരാണ്. ഒരു പഴഞ്ചാക്ക് നനച്ചു തലക്കിട്ടു കൊടുക്കണം. അതിടക്കിടക്ക് നനച്ചും കൊടുക്കണം. രാജ്യം മൊത്തത്തിൽ വിൽക്കാനുള്ള  പദ്ധതി വരുന്ന മൂന്നു മാസത്തിനുള്ളിൽ തയാറാക്കേണ്ട വരാണ്. തല ചൂടായാൽ ബുദ്ധി കുറഞ്ഞുപോയാലോ...? കൊടും നഷ്ടം തന്നെ.
അഴിമതിയെന്നാൽ ലക്ഷം കോടിയിൽ അധികം വരുന്നതാണെന്ന് പഠിപ്പിച്ചതിനും, വികസനമെന്നാൽ ജനങ്ങൾക്ക്‌ വേണ്ടാത്തത് നൽകലാണെന്നും, ദാരിദ്ര്യ നിർമാർജ്ജനം എന്നാൽ രേഖ താഴ്ത്തി വരയ്ക്ക
ലാണെന്നും സാമ്പത്തിക പരിഷ്കാരമെന്നാൽ വമ്പന്മാർക്കു വേണ്ടി മന്ത്രിമാരെക്കൊണ്ട് പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും എഴുന്നള്ളിക്കലാണെന്നും ഭരണമെന്നാൽ തോന്ന്യവാസം പ്രവർത്തിക്കലാണെന്നും പഠിപ്പിച്ചതിനു വളരെ നന്ദി. ഇനി പ്രതിപക്ഷത്തിരുന്നു      ( ഓ, അതിനും വേണമല്ലോ ഒരു മിനിമം യോഗ്യത... ചിരിക്കാനല്ലാതെ എന്ത് പറയാൻ...) അതിനും ഞങ്ങളുടെ ശ്രേഷ്ഠ മലയാളത്തിൽ പൂന്താനം എന്ന മഹാൻ പണ്ട് പാടിയ വരികളുണ്ട്...
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കെട്ടുന്നതും...

ജനം എന്ന് ചെറിയ തിരുത്ത്‌..
അടുത്ത തെരഞ്ഞെടുപ്പു വരട്ടെ. ഞങ്ങളുടെ പൌഡർ കുട്ടപ്പനെതിരെ ഒരു "നോട്ട" ചെയ്യാൻ കൈ തരിക്കുന്നു മാഡ മേ....
കുമാരാൻ തന്നെ നയിക്കണം... കുമാരൻ "തന്നെ" ജയിക്കണം.

9 comments:

  1. ആത്മ രോഷത്തിന് പരിഹാസത്തിന്‍റെ ഭാഷരൂപം. നന്നായിട്ടുണ്ട് ഇതിനും നമ്മുടെ ശ്രേഷ്ട ഭാഷയില്‍ ഓര്‍മ്മപ്പെടുതലുണ്ട്. അറിയാത്ത പിള്ള ചൊറിയുംപോള്‍ അറിയും

    ReplyDelete
    Replies
    1. എഴുത്ത് വഴിയിൽ നല്കുന്ന പിന്തുണയ്ക്ക്‌ നന്ദി...

      Delete
  2. Is this the opinion of msf??? because in their palace mr. Ahemmed is also acting the role of a baffoon......

    ReplyDelete
  3. Is this the opinion of msf??? because in their palace mr. Ahemmed is also acting the role of a baffoon......

    ReplyDelete
  4. കലക്കി മച്ചാനെ........

    ReplyDelete
  5. കലക്കി മച്ചാനെ....

    ReplyDelete
  6. ഇത് സെമി
    ഫൈനല്‍ വരട്ടെ
    ജനത്തിന് ഇനിയും പറയാനുണ്ട്
    അപ്പോഴാണ് മുത്തശ്ശിപ്പാര്‍ട്ടീം കുമാരനുമൊക്കെ ശരിക്ക് പാഠം പഠിക്കാന്‍ പോണത്!

    ReplyDelete
  7. ഇതൊക്കെ ആര് നോക്കുന്നു.ഇനിയുമോണം വരും നാം ക്യു നില്കും കുത്തും ആത്മസംത്രിപ്തി അടയും..ജനധിപത്യം

    ReplyDelete